71 വയസായി, ഒരു സ്‌ട്രോക്ക് കഴിഞ്ഞു :ടി.ജി മോഹന്‍ദാസിന് കോടതി ജാമ്യം അനുവദിച്ചത് ഉപാധികളോടെ

Global Indian Writer · August 11, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: ഡല്‍ഹിയിലെ സിജെപി സമരത്തില്‍ പങ്കെടുത്ത സ്ത്രീകളെ സാമൂഹികമാധ്യമം വഴി അധിക്ഷേപിക്കുകയും സമരക്കാരെ വെടിവെച്ചു കൊല്ലുമെന്ന പ്രസ്താവന നടത്തുകയും ചെയ്ത കേസില്‍ അറസ്റ്റിലായ സംഘ്പരിവാര്‍ സൈദ്ധാന്തികന്‍ ടി.ജി മോഹന്‍ദാസിന് കോടതി ജാമ്യം അനുവദിച്ചത് ഉപാധികളോടെ. പ്രതിയുടെ പ്രായവും ആരോഗ്യവും പരിഗണിച്ചാണ് ജാമ്യം അനുവദിക്കുന്നതെന്ന് തിരുവനന്തപുരം അഡീഷണല്‍ ജീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കിയിരുന്നു.

ടി.ജി മോഹന്‍ദാസിന് 71 വയസായെന്നും ഒരു സ്‌ട്രോക്ക് കഴിഞ്ഞതാണെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. സോറിയാസിസ്, പാര്‍ക്കിന്‍സണ്‍സ് എന്നിങ്ങനെ ഗുരുതര അസുഖങ്ങളുണ്ട്. സ്വന്തം വീട്ടില്‍ നിന്ന് വാറന്റുപോലുമില്ലാതെയാണ് കസ്റ്റഡിയിലെടുത്തതെന്നും അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

പരമാവധി മൂന്ന് വര്‍ഷം ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പാണ് പ്രതിക്കെതിരെ ചുമത്തിയതെന്നും ഇതില്‍ ആരോഗ്യാവസ്ഥ പരിഗണിച്ച് നിയമപ്രകാരമുള്ള ഇളവ് നല്‍കണമെന്നും അപേക്ഷയില്‍ പറയുന്നു. അന്വേഷണവുമായും വിചാരണയുമായും പൂര്‍ണമായും സഹകരിക്കാന്‍ തയാറാണ്. അന്വേഷണത്തെ സ്വാധീനിക്കാനോ തെളിവുകള്‍ ഇല്ലാതാക്കാനോ ശ്രമിക്കില്ല. ജാമ്യത്തിനായി കോടതി നിര്‍ദേശിക്കുന്ന ഏത് ഉപാധിയും അനുസരിക്കാമെന്നും അപേക്ഷയില്‍ പറയുന്നു.

സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്നും ചോദ്യംചെയ്യലിന് ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും നിര്‍ദേശിച്ചാണ് കോടതി ജാമ്യം നല്‍കിയത്. ജാമ്യം ലഭിച്ചതിന് പിന്നാലെ പുറത്തിറങ്ങിയ മോഹന്‍ദാസ് മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കാതെ മടങ്ങി.


മോഹന്‍ദാസിനെതിരെ കലാപാഹ്വാനമുള്‍പ്പെടെ നാല് കുറ്റങ്ങള്‍ ചുമത്തിയിരുന്നു. മോഹന്‍ദാസ് സ്ത്രീകളുടെ മാന്യതയെ ഹനിച്ചുവെന്നും പൊതുസമാധാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നും പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. കലാപാഹ്വാനം നടത്തിയത് ഗുരുതര കുറ്റമാണ്. ജാമ്യം അനുവദിച്ചാല്‍ പ്രതി ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കും. കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്താനുണ്ട്. പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരേണ്ടത് അനിവാര്യമാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.


വിദ്വേഷ പരാമര്‍ശത്തില്‍ കേസെടുത്ത് 11-ാം ദിവസമാണ് ഇന്നലെ മോഹന്‍ദാസിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് മട്ടാഞ്ചേരിയിലെ വീട്ടിലെത്തിയ തിരുവനന്തപുരത്തുനിന്നുള്ള സൈബര്‍ പൊലീസ് സംഘം മോഹന്‍ദാസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശേഷം തിരുവനന്തപുരം സൈബര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇയാളുടെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും പിടിച്ചെടുത്തിരുന്നു.

ജന്തര്‍മന്തറിലെ സമരക്കാരെ താനായിരുന്നെങ്കില്‍ വെടിവെക്കുമായിരുന്നു, സമരത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ ബലാത്സംഗം ഇഷ്ടപ്പെടുന്നവരായിരുന്നു എന്നിങ്ങനെയുള്ള പരാമര്‍ശങ്ങളാണ് സാമൂഹികമാധ്യമം വഴി മോഹന്‍ദാസ് നടത്തിയത്. ജൂലൈ 29നാണ് ഇയാള്‍ക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്തത്. കടുത്ത വിദ്വേഷ പ്രസംഗം നടത്തിയിട്ടും മോഹന്‍ദാസിനെ അറസ്റ്റ് ചെയ്യാത്തതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.