കോഴിക്കോട്: പത്തുവർഷത്തെ തുടർഭരണവും സർക്കാറിനെ മാത്രം ആശ്രയിച്ചുള്ള സംഘടനാ പ്രവർത്തനവും പാർട്ടിയെ വലിയ തിരിച്ചടിയിലേക്ക് നയിച്ചെന്ന പൊതുവികാരത്തോടെ സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം. ഭരണത്തിന്റെ തണലിൽ പാർട്ടി പ്രവർത്തിച്ചതും കഴിഞ്ഞ ഒരു പതിറ്റാണ്ടായി വർഗ ബഹുജന സംഘടനകൾക്ക് സമരവിലക്ക് നേരിട്ടതുമാണ് തിരിച്ചടിക്ക് കാരണമായതെന്ന് പൊതുചർച്ചയിൽ പ്രതിനിധികൾ കുറ്റപ്പെടുത്തി.
അതേസമയം, സംഘടനാ വീഴ്ചകളെക്കുറിച്ച് രൂക്ഷവിമർശനം ഉയർന്നുവെങ്കിലും യോഗത്തിൽ പ്രതിനിധികളാരും നേതൃമാറ്റം ആവശ്യപ്പെട്ടിട്ടില്ല. പൊതുചർച്ചയിൽ ഉയർന്ന നിർദേശങ്ങളും വിമർശനങ്ങളും കൂടി ഉൾപ്പെടുത്തി പാർട്ടി മുന്നോട്ടുവെച്ച തിരുത്തൽ മാർഗരേഖ പുതുക്കാൻ രാത്രി ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. കൂടുതൽ കർശനമായ തെറ്റ് തിരുത്തൽ നിർദേശങ്ങൾ ഉൾപ്പെടുത്തി പുതുക്കുന്ന രേഖ രാവിലെ ചേരുന്ന സംസ്ഥാന സമിതി യോഗത്തിൽ അവതരിപ്പിച്ച് അംഗീകാരം നേടും.
തുടർന്ന്, വിപുലീകൃത സംസ്ഥാന കമ്മിറ്റിയിലെ പൊതുചർച്ചകൾക്ക് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മറുപടി പറയും. തെരഞ്ഞെടുപ്പ് തിരിച്ചടി പഠിച്ച് പാർട്ടിയെ തിരികെ കൈപിടിച്ചുയർത്താനുള്ള ആക്ഷൻ പ്ലാനോടെ, കോഴിക്കോട് വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തോടെ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം സമാപിക്കും.
Leave a Comment
Your comment will be visible after admin approval.