മുംബൈ: ടാറ്റ സൺസിന് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യേണ്ട സാഹചര്യം വീണ്ടും ശക്തമായി. കോർ ഇൻവെസ്റ്റ്മെന്റ് കമ്പനിയായുള്ള രജിസ്ട്രേഷൻ റദ്ദാക്കണമെന്ന ടാറ്റ സൺസിന്റെ അപേക്ഷ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നിരസിച്ചതോടെയാണ് കമ്പനിയുടെ നിർബന്ധിത ലിസ്റ്റിങ്ങിനുള്ള സാധ്യത വർധിച്ചത്. ടാറ്റ സൺസ് നിലവിൽ അപ്പർ ലെയർ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയായാണ് ആർബിഐയുടെ ചട്ടപ്രകാരം പരിഗണിക്കുന്നത്. ഈ വിഭാഗത്തിൽപ്പെടുന്ന കമ്പനികൾക്ക് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യേണ്ടതുണ്ട്.
ആർബിഐയുടെ തീരുമാനത്തിന് പിന്നാലെ ടാറ്റ ഗ്രൂപ്പിലെ നിരവധി കമ്പനികളുടെ ഓഹരികളിൽ വൻ മുന്നേറ്റമുണ്ടായി. ടാറ്റ കെമിക്കൽസ്, ടാറ്റ ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ എന്നിവയുടെ ഓഹരികൾ ശ്രദ്ധേയമായി ഉയർന്നപ്പോൾ ടാറ്റ മോട്ടോഴ്സ് ഉൾപ്പെടെയുള്ള മറ്റ് ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളിലും നേട്ടമുണ്ടായി. ടാറ്റ സൺസിൽ ഈ കമ്പനികൾക്കുള്ള ഓഹരി പങ്കാളിത്തമാണ് നിക്ഷേപകരുടെ താൽപര്യം വർധിപ്പിച്ചത്.
ടാറ്റ ഗ്രൂപ്പിന്റെ ഹോൾഡിങ് കമ്പനിയായ ടാറ്റ സൺസിന് 31 ടാറ്റ ഗ്രൂപ്പ് കമ്പനികളിൽ ഓഹരി പങ്കാളിത്തമുണ്ട്. 2025 മാർച്ചിലെ കണക്കുപ്രകാരം കമ്പനിയുടെ സ്വതന്ത്ര ആസ്തി ഏകദേശം 1.75 ലക്ഷം കോടി രൂപയാണ്. ലിസ്റ്റിങ് യാഥാർഥ്യമായാൽ ടാറ്റ സൺസിന്റെ മൂല്യനിർണയത്തിലും ഗ്രൂപ്പിന്റെ ഉടമസ്ഥാവകാശ ഘടനയിലും നിർണായക മാറ്റങ്ങൾക്ക് വഴിയൊരുങ്ങും.
അതേസമയം, ലിസ്റ്റിങ്ങുമായി ബന്ധപ്പെട്ട് ടാറ്റ സൺസിന് നിയമപരമായ നടപടികൾ സ്വീകരിക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഏതെങ്കിലും ഹർജി കോടതിയിലെത്തിയാൽ ആർബിഐയുടെ വാദം കേൾക്കണമെന്ന് ഉറപ്പാക്കുന്നതിനായി റിസർവ് ബാങ്ക് ബോംബെ ഹൈക്കോടതിയിൽ കാവിയറ്റ് സമർപ്പിച്ചതായും റിപ്പോർട്ടുണ്ട്.
Leave a Comment
Your comment will be visible after admin approval.