പത്തനംതിട്ട : ചെങ്ങന്നൂർ കല്ലിശ്ശേരി പാലത്തിൽ നിന്നും യുവതി ആറ്റിൽ ചാടി മരിച്ച സംഭവത്തിൽ ഭർത്താവിനെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. പന്തളം മങ്ങാരം, ആശാരിഅയ്യത്ത് വീട്ടിൽ സുധീറി( 41)നെയാണ് പിടികൂടിയത്. അഞ്ചുമാസം മുമ്പ് ഭാര്യ ഫാത്തിമ (38) ആത്മഹത്യ ചെയ്ത കേസിലാണ് അറസ്റ്റ്. ഇയാൾക്കും മാതാവ് ഹൗലത്ത് ബീവിക്കുമെതിരെ ഗാർഹിക പീഡനത്തിനും ആത്മഹത്യാ പ്രേരണയ്‌ക്കും പന്തളം പോലീസ് കേസെടുത്തിരുന്നു. ഭർത്താവും വീട്ടുകാരുമായി പിണക്കത്തിലായിരുന്ന യുവതി, സുധീറുമായി വഴക്കിട്ടശേഷം ഇവിടെയെത്തി പാലത്തിൽ നിന്നും ചാടി മരിക്കുകയായിരുന്നു. അഞ്ചുദിവസം കഴിഞ്ഞാണ് മൃതദേഹം കിട്ടിയത്.
യുവതിയുടെ സഹോദരന്റെ പരാതിപ്രകാരമാണ് കേസെടുത്തത്. സുധീറും മാതാവും പത്തനംതിട്ട ജില്ലാ കോടതിയിൽ ജാമ്യത്തിന് നീക്കം നടത്തുകയും, മാതാവിന് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. ഇയാൾക്ക് കോടതി ജാമ്യം അനുവദിച്ചില്ല, തുടർന്ന് ഒളിവിൽ പോയി. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശപ്രകാരം ഊർജ്ജിതമാക്കിയ തെരച്ചിലിൽ താമരക്കുളം പച്ചക്കാടുള്ള ഒരു വീട്ടിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അടൂർ ഡി വൈ എസ് പി ജി സന്തോഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെതുടർന്ന് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് ഇയാൾ കുടുങ്ങിയത്. ഡി വൈ എസ് പിയുടെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിന് പന്തളം പോലീസ് ഇൻസ്‌പെക്ടർ റ്റി ഡി പ്രജീഷ് നേതൃത്വം നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
യുവതി ആറ്റിൽ ചാടിമരിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ
RELATED ARTICLES



