റിയാദ്: സൗദിയെ പ്രാദേശിക വ്യോമയാന ഹബ്ബായി മാറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, എയർ അറേബ്യയുടെ നേതൃത്വത്തിൽ പുതിയൊരു ലോ-കോസ്റ്റ് എയർലൈൻ പദ്ധതി പ്രഖ്യാപിച്ചു. ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ പുതിയ എയർലൈൻ ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളിലായി ആകെ 81 സെക്ടറുകളിലേക്ക് സർവീസ് നടത്തും. ഈ പദ്ധതിയിലൂടെ 2,400-ൽ അധികം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും അധികൃതർ അറിയിച്ചു.
എയർ അറേബ്യ, കാൻ ഇൻവെസ്റ്റ്മെന്റ് ഹോൾഡിംഗ്, നെസ്മ ഗ്രൂപ്പ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഈ പുതിയ ലോ-കോസ്റ്റ് എയർലൈൻ യാഥാർത്ഥ്യമാകുന്നത്. അടുത്ത വർഷത്തോടെ പദ്ധതിയുടെ പ്രാരംഭ ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമാകും. ആദ്യ ഘട്ടത്തിൽ 45 വിമാനങ്ങളായിരിക്കും സേവനത്തിനായി ഒരുങ്ങുക. ഇതിൽ 24 ആഭ്യന്തര റൂട്ടുകളും 57 അന്താരാഷ്ട്ര റൂട്ടുകളും ഉൾപ്പെടുന്നു.
2030 ആകുമ്പോഴേക്കും പ്രതിവർഷം ഒരു കോടിയിലധികം യാത്രക്കാർക്ക് സേവനം നൽകാനാണ് പുതിയ എയർലൈൻ ലക്ഷ്യമിടുന്നത്. ഇത് രാജ്യത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും വലിയ ഉത്തേജനം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.



