മസ്കറ്റ്: ഒമാനില്‍ പ്രവാസികളുടെ റെസിഡന്‍റ് കാര്‍ഡ് കാലാവധി നീട്ടി. പരമാവധി മൂന്ന് വര്‍ഷത്തേക്കാണ് റോയൽ ഒമാൻ പൊലീസ് റെസിഡന്‍റ് കാര്‍ഡിന്‍റെ കാലാവധി നീട്ടിയത്. പൊലീസ് ഇൻസ്‌പെക്ടർ ജനറൽ ഹസ്സൻ മുഹ്‌സിൻ ശരീഖിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അടുത്തിടെ സിവില്‍ സ്റ്റാറ്റസ് നിയമത്തിലെ എക്സിക്യൂട്ടീവ് റെഗുലേഷനില്‍ ഭേദഗതികൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തീരുമാനം.
പ്രവാസി ഐഡി കാർഡുകളുടെയും ഒമാനി വ്യക്തിഗത തിരിച്ചറിയൽ കാർഡുകളുടെയും സാധുത കാലയളവുകളും ഫീസുകളും പരിഷ്കരിച്ചിട്ടുണ്ട്. പുതിയ തീരുമാന പ്രകാരം പ്രവാസികൾക്കുള്ള റെസിഡന്‍റ് കാർഡുകൾക്ക് പരമാവധി മൂന്ന് വർഷത്തേക്ക് സാധുതയുണ്ടാകും. ഒരു വർഷത്തേക്ക് അഞ്ച് റിയാലും രണ്ട് വർഷത്തേക്ക് 10 ഉം മൂന്ന് വർഷത്തേക്ക് 15ഉം ഫീസ് ഉണ്ടാകും. റസിഡന്റ് കാർഡിന്റെ കാലഹരണ തീയതി മുതൽ 30 മുപ്പത് ദിവസത്തിനുള്ളിൽ പുതുക്കണം. നഷ്ടപ്പെട്ടതോ കേടായതോ ആയ റസിഡന്റ് കാര്‍ഡിന് പകരം പുതിയത് ലഭിക്കുന്നതിന് 20 റിയാലാണ് നിരക്ക്.



