ഇസ്‌ലാമാബാദ്: ഇസ്രയേൽ–ഹമാസ് യുദ്ധം അവസാനിപ്പിക്കാനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൊണ്ടുവന്ന സമാധാന പദ്ധതിയെ പിന്തുണച്ച നിലപാട് പിൻവലിച്ച് പാക്കിസ്ഥാൻ. യുഎസ് അവതരിപ്പിച്ച 20 ഇന പദ്ധതിയെ പിന്തുണയ്ക്കുന്നില്ലെന്നും നേരത്തെ അവതരിപ്പിച്ച പദ്ധതിയിൽ ട്രംപ് മാറ്റങ്ങൾ വരുത്തിയെന്നും പാക്ക് വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ദർ ആരോപിച്ചു.
‘പദ്ധതിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ട്രംപ് അവതരിപ്പിച്ച 20 ഇന പദ്ധതിയല്ല ഞങ്ങൾ അംഗീകരിച്ചത്. ഞങ്ങൾ അംഗീകരിച്ച പദ്ധതിയല്ല ഇത്. ഞങ്ങൾ കണ്ട കരടിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്’–ദർ പാക്കിസ്ഥാൻ പാർലമെന്റിൽ പറഞ്ഞു. ഗാസ സമാധാന പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച പാക്കിസ്ഥാന്റെ നടപടിയെ ട്രംപ് അഭിനന്ദിച്ച് ദിവസങ്ങൾക്കമാണ് നയംമാറ്റം.
ട്രംപിന്റെ പദ്ധതിക്ക് തുറന്ന പിന്തുണ പ്രഖ്യാപിച്ചതിൽ പാക്കിസ്ഥാനിൽ വലിയ പ്രതിഷേധമുണ്ടായിരുന്നു. ഹമാസിനെ നിരായുധീകരിക്കുന്നത് കേന്ദ്രീകരിച്ചുള്ളതാണ് ട്രംപിന്റെ സമാധാന നിർദേശം. യുഎസ് പ്രസിഡന്റ് നേതൃത്വം നൽകുന്ന ‘ബോർഡ് ഓഫ് പീസ്’ ഗാസയെ നയിക്കുമെന്നാണ് പദ്ധതിയിലെ നിർദേശം. അതേസമയം, പലസ്തീനെ രാജ്യമായി അംഗീകരിക്കുന്നതിനെക്കുറിച്ച് പദ്ധതിയിൽ വ്യക്തമായ പരാമർശങ്ങളുമില്ല. സമാധാന പദ്ധതിക്ക് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫിന്റെയും സൈനിക മേധാവി അസിം മുനീറിന്റെയും 100 ശതമാനം പിന്തുണയുണ്ടെന്നാണ് ട്രംപ് നേരത്തെ പറഞ്ഞത്. പദ്ധതിയെ സ്വാഗതം ചെയ്ത ഷെഹബാസ് ഷെരീഫ് ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.



