ഡാലസ്: യുഎസിലെ ഡാലസിൽ ഇന്ത്യൻ വിദ്യാർഥിയെ അജ്ഞാതൻ വെടിവെച്ചു കൊന്നു.മൃതദേഹം നാട്ടിലെത്തിക്കാന്‍ ബന്ധുക്കള്‍ സഹായം തേടി. ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖർ പോൾ എന്ന 27കാരനാണ് കൊല്ലപ്പെട്ടത്. ഗ്യാസ് സ്റ്റേഷനിൽ ജോലിചെയ്യുന്നതിനിടെ വെള്ളിയാഴ്ച രാത്രിയാണ് കൊലപാതകം.
ഹൈദരാബാദിൽ ബിഡിഎസ് പഠനത്തിനു ശേഷം 2023ലാണ് ചന്ദ്രശേഖർ തുടർപഠനത്തിനായി യുഎസിലേക്കു പോയത്. ആറു മാസം മുമ്പ് ഡെന്റൽ പിജി കോഴ്സ് പൂർത്തിയാക്കിയിരുന്നു. മുഴുവൻ സമയ ജോലിക്കായി കാത്തിരിക്കുന്നതിനിടെ പാർട് ടൈമായാണ് ഗ്യാസ് സ്റ്റേഷനിൽ ജോലിയെടുത്തത്.
മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാൻ കുടുംബം യുഎസ് അധികൃതരുടെ സഹായം തേടി. ബിആർസ് എംഎൽഎ സുധീർ റെഡ്ഡി, മുൻ മന്ത്രി ടി.ഹരീഷ് റാവു എന്നിവർ ചന്ദ്രശേഖറിന്റെ വീട്ടിലെത്തി. മൃതദേഹം നാട്ടിലെത്തിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.



