ടോക്കിയോ: തിങ്കളാഴ്ച രാത്രി ജപ്പാന്റെ വടക്കുകിഴക്കൻ തീരത്തുനിന്ന് 80 കിലോമീറ്റർ അകലെ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ ആശങ്ക പടർത്തി മെഗാക്വേക്ക് മുന്നറിയിപ്പും. രാജ്യത്തെ തീരദേശ പ്രദേശങ്ങളിൽ 98 അടി (30 മീറ്റർ) വരെ ഉയരമുള്ള ഭീമൻ സുനാമി ആഞ്ഞടിക്കാനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പത്തിന് പിന്നാലെ 90,000 പേരെയാണ് അധികൃതർ ഒഴിപ്പിച്ചത്. സുനാമി മുന്നറിയിപ്പുകൾ പിൻവലിച്ചെങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
ജപ്പാനിലെ തീരദേശ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ടോക്കിയോ മെട്രോപൊളിറ്റൻ ഗവൺമെന്റ് പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന കണക്കുകൾ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ മുന്നറിയിപ്പനുസരിച്ച് തീരപ്രദേശത്തുള്ള ദ്വീപുകളായ ഇസു, ഒഗസവാര എന്നിവിടങ്ങളിൽ 30 മീറ്റർ (98 അടി) വരെ ഉയരത്തിൽ തിരമാലകൾ എത്താൻ സാധ്യതയുണ്ട്. അതേസമയം, വടക്കൻ ടോക്കിയോ ബേ തീരപ്രദേശങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള സുനാമി തിരമാലകളുടെ ഉയരം 2.5 മീറ്റർ (8.2 അടി) ആയിരിക്കുമെന്നും റിപ്പോർട്ട് പറയുന്നു.



