ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന് മുന്നോടിയായി ഡൽഹിയിൽ ഓഫീസ് തുറക്കാൻ ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക്. നൗറോജി നഗറിലുള്ള വേൾഡ് ട്രേഡ് സെന്ററിലാണ് കമ്പനി ഓഫീസ് പാട്ടത്തിനെടുത്തതെന്ന് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. അമേരിക്ക ആസ്ഥാനമായ ഓപ്പൺഎഐ ഇതേ കോംപ്ലക്‌സിൽ ആദ്യത്തെ ഇന്ത്യൻ ഓഫീസ് തുറക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് ലോഞ്ചിന് തയ്യാറെടുക്കുന്നതിനിടെയാണ് സ്റ്റാർലിങ്ക് ഡൽഹിയിൽ ഓഫീസ് തുറക്കാനിരിക്കുന്നത്. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള യുഎസ് ബഹിരാകാശ കമ്പനിയായ സ്‌പേസ്എക്‌സിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സംവിധാനമാണ് സ്റ്റാർലിങ്ക്. ഉപഗ്രഹ ശൃംഖല ഉപയോഗിച്ച് ലോകമെമ്പാടും ഉയർന്ന വേഗമുള്ള ബ്രോഡ്ബാൻഡ് ഇന്റർനെറ്റാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ദൂരെയുള്ള ജിയോസ്റ്റേഷനറി ഉപഗ്രഹങ്ങളെ ആശ്രയിക്കുന്ന പരമ്പരാഗത ഉപഗ്രഹ സേവനങ്ങളിൽ നിന്ന് വ്യത്യസ്തമാണ് സ്റ്റാർലിങ്ക്. ഭൂമിക്ക് ഏകദേശം 550 കിലോമീറ്റർ മുകളിൽ സ്ഥിതി ചെയ്യുന്ന താഴ്ന്ന ഭ്രമണപഥത്തിലുള്ള (LEO) ഉപഗ്രഹ ശൃംഖല ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്.
ഈ വർഷം ആദ്യം കമ്പനിക്ക് ഇന്ത്യയിൽ സാറ്റ്‌കോം സേവനങ്ങൾക്കുള്ള ലൈസൻസ് ലഭിച്ചിരുന്നു. ടെലികോം വകുപ്പാണ് (DoT) 2025 ജൂണിൽ യുഎസ് കമ്പനിക്ക് GMPCS അനുമതി നൽകിയത്. ഈ മാസം ആദ്യം സ്റ്റാർലിങ്ക് സേവനങ്ങളുടെ നിരക്കുകൾ ഇന്ത്യയിലെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് ഇത് പിൻവലിച്ചു. സാങ്കേതിക പിഴവ് സംഭവിച്ചുവെന്ന് അവകാശപ്പെട്ടായിരുന്നു ഇത്. എന്നിരുന്നാലും ഗാർഹിക ഉപയോഗത്തിനുള്ള പ്ലാൻ പ്രതിമാസം 8,600 രൂപ സബ്‌സ്‌ക്രിപ്ഷൻ വന്നേക്കും എന്നാണ് പുറത്തുവരുന്ന വിവരം.
അതിനിടെ, സ്‌പെക്ട്രം വിലനിർണയം സംബന്ധിച്ച ആശയക്കുഴപ്പം നിലനിൽക്കുന്നതിനാൽ ഇന്ത്യയിൽ ഉപഗ്രഹ അധിഷ്ഠിത ഇന്റർനെറ്റ് സേവനങ്ങൾ ആരംഭിക്കാൻ സ്റ്റാർലിങ്ക്, ജിയോ, എയർടെൽ എന്നിവയ്ക്ക് കാത്തിരിക്കേണ്ടി വന്നേക്കാംമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടുചെയ്യുന്നു. മൂന്ന് മുതൽ ആറ് മാസംവരെ കാത്തിരിക്കേണ്ടി വന്നേക്കാം എന്നാണ് വിലയിരുത്തൽ.



