പാരിസ്: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി സാമ്പത്തിക ഇടപാടുണ്ടെന്ന് കണ്ടെത്തിയ ഫ്രഞ്ച് മുൻ സാംസ്കാരിക മന്ത്രി ജാക്ക് ലാങ് അറബ് വേൾഡ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെച്ചു. എപ്സ്റ്റീൻ ഫയലുകളിൽ പേര് കണ്ടെത്തിയതിനെത്തുടർന്ന് ഇദ്ദേഹത്തിനെതിരെ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. അറബ് വേൾഡ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിയന്ത്രണമുള്ള ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം ഇദ്ദേഹത്തോട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതിന് കാത്തുനിൽക്കാതെ രാജി സമർപ്പിക്കുകയായിരുന്നു.
ജനുവരി 30ന് യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട എപ്സ്റ്റീൻ ഫയലുകളിൽ ഇടംപിടിച്ച ഫ്രാൻസിലെ ഏറ്റവും ഉന്നതനാണ് ഇദ്ദേഹം. 1980കളിലും 90കളിലും സോഷ്യലിസ്റ്റ് പ്രസിഡന്റ് ഫ്രാങ്കോയിസ് മിറ്റെറാൻഡിന് കീഴിൽ സാംസ്കാരിക മന്ത്രിയായിരുന്നു ജാക്ക് ലാങ്. 600ലേറെ തവണ ഇദ്ദേഹത്തിന്റെ പേര് പരാമർശിക്കുന്നുണ്ട്.



