ടെഹ്റാൻ : നൊബേൽ പുരസ്കാര ജേതാവ് നർഗീസ് മുഹമ്മദിക്ക് ഇറാൻ കോടതി ആറ് വർഷത്തെ തടവുശിക്ഷ വിധിച്ചു. കുറ്റകൃത്യങ്ങൾ ചെയ്യാൻ ഒത്തുചേരുകയും ഗൂഢാലോചന നടത്തുകയും ചെയ്തു എന്ന് ആരോപിച്ചാണ് നർഗീസ് മുഹമ്മദിക്ക് ആറ് വർഷം തടവ് ശിക്ഷ വിധിച്ചതെന്ന് അഭിഭാഷകനായ മുസ്തഫ നീലി പറഞ്ഞു. രണ്ട് വർഷത്തേക്ക് രാജ്യം വിടുന്നതിനും വിലക്കുണ്ട്.
ഭരണകൂട വിരുദ്ധ പ്രചാരണം നടത്തിയതിന് ഒന്നര വർഷത്തെ തടവും, കിഴക്കൻ പ്രവിശ്യയായ സൗത്ത് ഖൊറാസാനിലെ ഖോസ്ഫ് നഗരത്തിലേക്ക് രണ്ട് വർഷത്തെ നാടുകടത്തലും വിധിച്ചിട്ടുണ്ടെന്ന് അഭിഭാഷകൻ പറഞ്ഞു. ഇറാനിയൻ നിയമപ്രകാരം, ഒരേസമയം അനുഭവിക്കേണ്ട ശിക്ഷകളിൽ ഏറ്റവും ദൈർഘ്യമുള്ളത് മാത്രം നടപ്പിലാക്കിയാൽ മതിയാകും. നർഗീസിന്റെ ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് ചികിത്സയ്ക്കായി അവർക്ക് താൽക്കാലികമായി ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അഭിഭാഷകൻ കൂട്ടിച്ചേർത്തു. ഈ വിധി അന്തിമമല്ലെന്നും ഇതിനെതിരെ അപ്പീൽ നൽകാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 25 വർഷമായി, ഇറാനിലെ വധശിക്ഷയ്ക്കും സ്ത്രീകൾക്കുള്ള കർശനമായ വസ്ത്രധാരണ രീതിക്കുമെതിരെ പോരാടിയതിന് 53കാരിയായ നർഗീസ് മുഹമ്മദി പലതവണ ജയിലിലായിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഭൂരിഭാഗം സമയവും അവർ അഴിക്കുള്ളിലായിരുന്നു. 2015ന് ശേഷം പാരീസിൽ കഴിയുന്ന തന്റെ ഇരട്ടക്കുട്ടികളെ അവർ കണ്ടിട്ടില്ല. ആരോഗ്യപരമായ കാരണങ്ങളാൽ 2024 ഡിസംബറിൽ മൂന്നാഴ്ചത്തേക്ക് അവർക്ക് ജാമ്യം ലഭിച്ചിരുന്നു.



