ന്യൂഡൽഹി: മതിയായ അനുമതിയില്ലാതെ സർവീസ് നടത്തിയതിന് എയർ ഇന്ത്യക്ക് ഒരു കോടി രൂപ പിഴയിട്ട് ഡിജിസിഎ. അനുമതിയില്ലാതെ എയർബസ് എയർക്രാഫ്റ്റ് സർവീസ് എട്ട് തവണ പറത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര നിയമലംഘനമാണെന്ന് വ്യക്തമാക്കിയ എവിയേഷൻ റെഗുലേറ്റർ, സംഭവത്തിൽ എയർ ഇന്ത്യ മാനേജ്മെന്റിനെ കുറ്റപ്പെടുത്തുകയും ചെയ്തു.
എയർ ഇന്ത്യയുടെ എയർബസ് എ320 വിമാനമാണ് നിയമലംഘനം നടത്തിയത്. 2025 നവംബർ 24, 25 തിയതികളിൽ ന്യൂഡൽഹി, ബംഗളൂരു, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന വിമാനങ്ങൾ ‘നിർബന്ധിത എയർവർത്തിനെസ് റിവ്യൂ സർട്ടിഫിക്കറ്റ്’ (ARC) ഇല്ലാതെ സർവീസ് നടത്തിയെന്നാണ് ഡിജിസിഎ കണ്ടെത്തൽ.
വിമാനം നിർദിഷ്ട സുരക്ഷാ പരിശോധനകളും മറ്റു പരിശോധനകളും വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം ഡിജിസിഎ നൽകുന്ന നിർണായക വാർഷിക സർട്ടിഫിക്കറ്റാണ് എആർസി. ഇതില്ലാതെ സർവീസ് നടത്തുന്നത് വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങളുടെ ഗുരുതരമായ ലംഘനമായി കണക്കാക്കും.



