ടെഹ്റാൻ: ഇസ്രയേൽ, യുഎസ് സംയുക്ത ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടിരിക്കാമെന്ന് ഇറാൻ മാധ്യമങ്ങളും. ഖമനേയിയുടെ മകളും മരുമകനും പേരക്കുട്ടിയും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
വ്യോമാക്രമണത്തിൽ ഖമനേയി കൊല്ലപ്പെട്ടതായി ഫാർസ്, താസ്‌നിം എന്നീ ഇറാൻ വാർത്താ ഏജൻസികളാണ് സ്ഥിരീകരിച്ചത്. ഇറാൻ ഔദ്യോഗിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സും ഇക്കാര്യം റിപ്പോർട്ട് ചെയ്തു. ഖമനേയിയുടെ മരുമകനും മരുമകളും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും ഇറാൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ഖമനേയി കൊല്ലപ്പെട്ടതായി ഇസ്രായേലും അമേരിക്കയും അവകാശപ്പെട്ടിരുന്നു. ചരിത്രത്തിലെ ഏറ്റവും ക്രൂരനായ വ്യക്തികളിലൊരാളായ ഖമനേയിയെ വധിച്ചതായും, ഇത് ഇറാനിലെ ജനങ്ങൾക്ക് നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള വലിയ അവസരമാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സമാനമായ സൂചനകൾ നൽകി. ‘ഖമനേയി ഇനി ഇല്ലെന്ന് സൂചിപ്പിക്കുന്ന നിരവധി ലക്ഷണങ്ങളുണ്ട്’ എന്ന് പറഞ്ഞ അദ്ദേഹം, ഖമനേയിയുടെ കൊട്ടാരം തകർക്കപ്പെട്ടതായും വെളിപ്പെടുത്തി. ഖമനേയിയുടെ മൃതദേഹം കണ്ടെടുത്തതായി ഒരു മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.
ഖമനേയിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയനും സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഖമേനി ജീവിച്ചിരിപ്പുണ്ടെന്ന് സൂചിപ്പിക്കുന്ന തരത്തിൽ അദ്ദേഹത്തിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ നിന്ന് ഒരു പോസ്റ്റും പ്രത്യക്ഷപ്പെട്ടു. അതേസമയം ഖമനേയി ജീവിച്ചിരുപ്പുണ്ട് എന്ന് വ്യക്തമാകുന്ന തരത്തിലുള്ള ശബ്ദ സന്ദേശമോ, വീഡിയോയോ പുറത്തുവരാത്തത് സംശയങ്ങൾക്കിട നൽകുന്നുണ്ട്.
ഇറാൻ തലസ്ഥാനമായ ടെഹ്റാനിലും പരിസരത്തുമുള്ള തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. നഗരത്തിലുടനീളം ശക്തമായ സ്‌ഫോടനങ്ങൾ കേട്ടതായും അടിയന്തര സേവന വിഭാഗങ്ങളെ വിന്യസിച്ചതായും റിപ്പോർട്ടുകളുണ്ട്. എങ്കിലും, മരണസംഖ്യയെക്കുറിച്ച് സ്വതന്ത്രമായ സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.



