അബുദാബി: പ്രതിസന്ധി ഘട്ടങ്ങളിൽ പൊതുസുരക്ഷയ്ക്കും ദേശീയ സമ്പദ്വ്യവസ്ഥയ്ക്കും ഭീഷണികൾ സൃഷ്ടിക്കുകയും സമൂഹത്തിൽ പരിഭ്രാന്തി പരത്തുകയും ചെയ്യുന്ന തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് കുറഞ്ഞത് രണ്ട് ലക്ഷം ദിർഹം പിഴയും രണ്ട് വർഷം വരെ തടവും ശിക്ഷ ലഭിക്കും. യു.എ.ഇയ്ക്ക് നേരെയുള്ള ഇറാനിയൻ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു മുന്നറിയിപ്പ്. അപകട സ്ഥലങ്ങൾ, മിസൈലിന്റെ അവശിഷ്ടങ്ങൾ, നാശനഷ്ടങ്ങൾ എന്നിവയുടെ വീഡിയോകളും ചിത്രങ്ങളും പകർത്തരുതെന്നും പ്രസിദ്ധീകരിക്കരുതെന്നും യു.എ.ഇ. അറ്റോർണി ജനറൽ ഹമീദ് സെയ്ഫ് അൽ ഷംസി പറഞ്ഞു.
സംഘർഷങ്ങളുമായി ബന്ധപ്പെട്ട വ്യാജ ചിത്രങ്ങൾ, വീഡിയോകൾ, വാർത്തകൾ എന്നിവ വൻതോതിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നതായി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പൊതുജനങ്ങളിൽ ഉത്കണ്ഠയും ആശയക്കുഴപ്പങ്ങളും ജനിപ്പിക്കുന്ന ഇത്തരം പ്രവണകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. പലരും വർഷങ്ങൾക്ക് മുൻപ് മറ്റു രാജ്യങ്ങളിലുണ്ടായ യുദ്ധത്തിന്റെ വീഡിയോകൾ ഇപ്പോൾ യു.എ.ഇയിൽ നടക്കുന്നതായി പുനഃപ്രദ്ധീകരിക്കുന്നുണ്ട്. നിർമിത ബുദ്ധി ഉൾപ്പടെയുള്ള നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചും ഇവ നിർമിക്കുന്നുണ്ട്. ഇവയെല്ലാം കർശനമായി നിരീക്ഷിക്കുന്നുണ്ട്. സന്ദർശകരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് അതീവ ജാഗ്രതയോടെയാണ് സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്.
ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ നൽകിയിട്ടും ചില വ്യക്തികൾ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങൾ തുടരുകയാണ്. രാജ്യത്തുടനീളമുള്ള ദൈനംദിന ജീവിതം സാധാരണ നിലയിലാണ്. അപകടസാധ്യതയുണ്ടായാൽ വ്യക്തികൾക്ക് സന്ദേശങ്ങൾ നൽകുന്നുണ്ട്. പൊതുസമൂഹത്തിൽ ഭയജനകമാകുന്ന വിവരങ്ങൾ പങ്കുവയ്ക്കുന്നത് നിയമലംഘനമാണ്. കുറ്റക്കാർക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ ശക്തമായ നിയമനടപടി സ്വീകരിക്കും. പൗരന്മാരും താമസക്കാരും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അൽ ഷംസി പറഞ്ഞു.



