തിരുവനന്തപുരം: അന്തിമ കണക്ക് പുറത്തുവന്നാലും സംസ്ഥാനത്ത് പോളിങ് ശതമാനം 80 തൊടില്ലെന്ന് വിലയിരുത്തൽ. പോസ്റ്റൽ, ഹോം വോട്ടുകൾ ഉൾപ്പടുത്തി പുറത്തുവിട്ട കണക്ക് പ്രകാരം 79.63 ശതമാനം പോളിങ്ങാണുള്ളത്. ഇനി ഇതിനോടൊപ്പം ചേർക്കാനുള്ളത് 0.2 ശതമാനം വരുന്ന സർവീസ് വോട്ടുകൾ മാത്രമാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.
53,934 സർവീസ് വോട്ടുകളാണ് ആകെ സംസ്ഥാനത്തുള്ളത്. പുതിയ ശതമാന കണക്കിനൊപ്പം രാഷ്ട്രീയപാർട്ടികളുടെ പ്രധാന ആവശ്യമായിരുന്ന മണ്ഡലം അടിസ്ഥാനത്തിൽ പോൾ ചെയ്ത വോട്ടിന്റെ എണ്ണവും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബൂത്ത് അടിസ്ഥാനത്തിൽ പോൾ ചെയ്ത വോട്ടിന്റെ എണ്ണം ലഭിക്കുന്ന ഫോം 17 സി രാഷ്ട്രീയപാർട്ടികൾക്ക് നൽകിയിട്ടുണ്ട് എന്നാണ് കമ്മീഷൻ വിശദീകരണം. 2.71 കോടി വോട്ടർമാരിൽ 2.12 കോടി പേരാണ് പോളിങ് ബൂത്തിലെത്തിയത്.



