തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടെ കടുത്ത ജാതീയത തലപൊക്കുന്ന ആശങ്ക ജനിപ്പിക്കുന്ന വാർത്തകൾക്കിടയിലാണ് നാമിന്നുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാ ശില്പിയായ ഡോ ബി ആർ അംബേദ്ക്കറുടെ ജന്മദിനത്തോട് അനുബന്ധിച്ച് പങ്കിട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് അഞ്ചരക്കണ്ടി ഡെന്റൽ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയായിരുന്ന നിതിൻ്റെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങളിലും മുഖ്യമന്ത്രി പ്രതികരിച്ചിരിക്കുന്നത്.
ഒരു സമൂഹമെന്ന നിലയിൽ കേരളം ആർജിച്ച മൂല്യങ്ങൾ കൈമോശം വന്നോ എന്ന് പരിശോധിക്കേണ്ട ഘട്ടമാണിത്. പുരോഗമന കേരളത്തിന് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്ത വിവരങ്ങളാണ് നിതിന്റെ മരണത്തെ തുടർന്ന് പുറത്തുവരുന്നത്. നിതിനെ മരണത്തിലേക്ക് തള്ളിവിട്ടത് മാപ്പർഹിക്കാത്ത തെറ്റാണെന്നും കേരളമാകെ നിതിൻ രാജിന്റെ കുടുംബത്തിനൊപ്പമാണെന്നും മുഖ്യമന്ത്രി കുറിപ്പിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ക്യാമ്പസുകളിലെ ജാതീയ വിവേചനങ്ങൾ നിയമംമൂലം ഇല്ലാതാക്കാൻ രോഹിത് വെമുല ആക്ട് നടപ്പിലാക്കണമെന്ന ആവശ്യം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ഇനിയും തയ്യാറായിട്ടില്ലെന്നും മുഖ്യമന്ത്രി പോസ്റ്റിൽ പറയുന്നുണ്ട്.



