ന്യൂഡൽഹി: പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ടെലിഫോണിലൂടെ ചർച്ച നടത്തി.
ചൊവ്വാഴ്ച നടന്ന ടെലിഫോൺ സംഭാഷണത്തിൽ മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കുന്നതിനും ആഗോള വ്യാപാര സുരക്ഷ ഉറപ്പാക്കുന്നതിനും ഇരുനേതാക്കളും മുൻഗണന നൽകിയതായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പങ്കുവെച്ച പ്രസ്താവനയിൽ പ്രധാന മന്ത്രി മോദി അഭിപ്രായപ്പെട്ടു. പശ്ചിമേഷ്യയിൽ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണമെന്നും സംഘർഷങ്ങൾ ലഘൂകരിക്കാനും ആവശ്യപ്പെട്ടതായും മോദി കുറിച്ചു.
‘എൻ്റെ സുഹൃത്ത് പ്രസിഡന്റ് ട്രംപിൽ നിന്ന് ഒരു ഫോൺ കോൾ ലഭിച്ചു. വിവിധ മേഖലകളിൽ നമുടെ ഉഭയകക്ഷിസഹകരണത്തിൽ കൈവരിച്ച ഗണ്യമായ പുരോഗതി ഞങ്ങൾ അവലോകനം ചെയ്തു.എല്ലാ മേഖലകളിലും നമുടെ സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ഞങ്ങൾ പ്രതിജ്ഞാബന്ധരാണ്. പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുകയും ഹുർമൂസ് കടലിടുക്ക് തുറക്കുന്നതും സുരക്ഷിതമായി നിലനിർത്തേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ചും ആശയവിനിമയം നടത്തിയതായും’ മോദി എക്സിൽ കുറിച്ചത്.
ഹുർമുസ് കടലിടുക്കിലെ ഇറാൻ ഉപരോധം ആഗോള സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്കകൾക്കിടയിൽ 40 മിനിറ്റോളമാണ് ഇരുനേതാക്കളും സംസാരിച്ചതെന്ന് ഇന്ത്യയിലെ യു.എസ് അംബാസഡർ സെർജിയോ ഗോർ പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.



