ന്യൂഡൽഹി: വനിതാ സംവരണ ബില്ലിന്റെ മറവിൽ കേന്ദ്ര സർക്കാർ രാഷ്ട്രീയ നീക്കങ്ങൾ നടത്തുകയാണെന്ന് ശശി തരൂർ എം.പി. മണ്ഡല പുനർനിർണയത്തെ പൊളിറ്റിക്കൽ ഡീമോണിറ്റൈസേഷൻ എന്നാണ് ശശി തരൂർ വിശേഷിപ്പിച്ചത്. നോട്ടുനിരോധനത്തിലൂടെ കറൻസിയുടെ മൂല്യം ഒറ്റരാത്രികൊണ്ട് ഇല്ലാതാക്കിയതുപോലെ, മണ്ഡല പുനർനിർണ്ണയത്തിലൂടെ പ്രതിപക്ഷത്തിന് സ്വാധീനമുള്ള ഇടങ്ങളിലെ വോട്ടുകളുടെ മൂല്യം കുറയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
‘വനിതാ സംവരണം ഉടനടി നടപ്പിലാക്കണമെന്ന് പ്രതിപക്ഷം 2023-ൽ തന്നെ ആവശ്യപ്പെട്ടതാണ്. എന്നാൽ സെൻസസ്, ഡീലിമിറ്റേഷൻ തുടങ്ങിയ നിബന്ധനകൾ വെച്ച് ഇത് വൈകിപ്പിക്കുന്നത് ദുരൂഹമാണ്. ബിജെപിക്ക് എവിടെയാണോ ശക്തിയുള്ളത്, അവിടെ സീറ്റുകൾ വർദ്ധിപ്പിക്കുക. ഇതിനായി വനിതാ സംവരണത്തെ ഒരു മറയാക്കി ഉപയോഗിക്കുകയാണ്. ഭരണഘടന ഭേദഗതിയിലൂടെ തങ്ങൾക്ക് അനുകൂലമായ മാറ്റങ്ങൾ കൊണ്ടുവരാനാണ് സർക്കാർ നീക്കം. രാജ്യത്തെ ചില ഭാഗങ്ങളുടെ പ്രാധാന്യം കുറയ്ക്കാനും മറ്റു ചിലയിടങ്ങളിൽ വർദ്ധിപ്പിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് ‘ എന്നും ശശി തരൂർ പറഞ്ഞു.



