തൃശൂർ: തൃശൂർ പൂരത്തിന് ഇന്ന് സമാപനം. തിരുവമ്പാടി പാറമേക്കാവ് ഭഗവതികൾ ഉപചാരം ചൊല്ലി പിരിയുന്നതോടെയാണ് പൂരം സമാപിക്കുന്നത്. തിരുവമ്പാടിയും പാറമേക്കാവും ഇന്ന് ക്ഷേത്രത്തിലേക്ക് എഴുന്നള്ളും. ഉപചാരം ചൊല്ലി പിരിഞ്ഞതിനുശേഷം കൊടിയിറക്കുന്നതോടെ പൂരത്തിന് സമാപനമാകും.തൃശൂർ പൂരത്തിനായി മാസങ്ങളോളം നീണ്ട ഒരുക്കത്തിന് ഒടുവിൽ അപ്രതീക്ഷിതമായാണ് മുണ്ടത്തിക്കോട് ദുരന്തം ഉണ്ടായത്. ദേവസ്വങ്ങളിലെ പൂരം നടത്തിപ്പുകാർ ഉൾപ്പെടെയുള്ളവർ ദുരന്തത്തിൽ പൊലിഞ്ഞു . ആചാരങ്ങൾ തെറ്റിക്കാതെയും വെടിക്കെട്ട് ഒഴിവാക്കിയും കുടമാറ്റത്തിന്റെ സമയം വെട്ടി കുറച്ചുമാണ് ഇത്തവണ പൂരം നടന്നത്. രാവിലെ പൂരനഗരിയിലേക്ക് ആളൊഴുക്ക് പ്രതീക്ഷിച്ചതിലും കുറവായിരുന്നു. ഇലഞ്ഞിത്തറമേളത്തിനും പതിവ് തിക്കുംതിരക്കും ഉണ്ടായില്ല.
രാത്രി എഴുന്നള്ളിപ്പിന് ശേഷം വെടിക്കെട്ടിനായി കാത്തിരിക്കുകയാണ് തൃശൂരുകാരുടെ പതിവ്. ഇത്തവണ വെടിക്കെട്ട് ഇല്ലാത്തതിനാൽ രാത്രിയിലും പൂര നഗരിയിൽ ആളുകൾ കുറവായിരുന്നു. വിടപറഞ്ഞവരുടെ ഓർമ്മയിൽ പലരും പൂരാഘോഷത്തിൽ നിന്നും വിട്ടു നിന്നു. പൂരം വർണാഭമാക്കാൻ നിന്ന പലരും ദുരന്തത്തിന് ഇരയായതിന്റെ നീറ്റൽ ഇപ്പോഴും ഈ ജനതയ്ക്ക് വിട്ടു മാറിയിട്ടില്ല.



