കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ അപൂർവ ഇനം എബോള വൈറസ് ബാധ അതിവേഗം പടരുന്നു. കോംഗോയിൽ രോഗബാധിതരെ ചികിത്സിച്ചിരുന്ന അമേരിക്കൻ ഡോക്ടർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗവ്യാപനം അയൽരാജ്യമായ ഉഗാണ്ടയിലേക്കും വ്യാപിച്ച പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
കോംഗോയിലെ ഇറ്റൂരി, നോർത്ത് കിവു പ്രവിശ്യകളിലായി ഇതുവരെ 300ലധികം പേർക്ക് രോഗബാധ സംശയിക്കുന്നുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം 118 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഉഗാണ്ടയിലും എബോള ബാധിച്ച് രണ്ട് പേർ മരണപ്പെട്ടു. ഇറ്റൂരി പ്രവിശ്യയുടെ ആസ്ഥാനമായ ബുനിയയിലാണ് അമേരിക്കൻ ഡോക്ടർക്ക് രോഗബാധ സ്ഥിരീകരിച്ചതെന്ന് കോംഗോ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ-മെഡിക്കൽ റിസർച്ച് ഡയറക്ടർ ഡോ. ജീൻ-ജാക്വസ് മുയേംബെ അറിയിച്ചു.
തുടക്കത്തിൽ നടത്തിയ പരിശോധനകളിൽ എബോളയുടെ തെറ്റായ സ്ട്രെയിൻആണ് തിരഞ്ഞതെന്നും ഇതേത്തുടർന്ന് ഫലം നെഗറ്റീവായത് രോഗവ്യാപനം മുൻകൂട്ടി തിരിച്ചറിയുന്നതിന് തടസ്സമായതായും ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. “ആദ്യഘട്ടത്തിലെ പരിശോധനകൾ തെറ്റായ സ്ട്രെയിൻ അടിസ്ഥാനമാക്കിയായിരുന്നു. ഇതിനാൽ ആഴ്ചകളോളം രോഗം തിരിച്ചറിയാൻ സാധിച്ചില്ല. വളരെ അപകടകാരിയായ ഒരു വൈറസിനെതിരെയാണ് നമ്മൾ ഇപ്പോൾ പോരാടുന്നത്,” ജോർജ്ജ് ടൗൺ യൂണിവേഴ്സിറ്റി ഗ്ലോബൽ ഹെൽത്ത് പോളിസി ഡയറക്ടർ മാത്യു എം. കവനാഗ് പറഞ്ഞു. ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റവും വിദേശ സഹായ ഫണ്ടുകൾ വെട്ടിക്കുറച്ചതുമായ ട്രംപ് ഭരണകൂടത്തിന്റെ മുൻ തീരുമാനങ്ങളെയും അദ്ദേഹം വിമർശിച്ചു.
Leave a Comment
Your comment will be visible after admin approval.