മനില: ദക്ഷിണ ഫിലിപ്പീൻസിലെ മിന്ദനാവോ തീരത്തുണ്ടായ അതിശക്തമായ ഭൂചലനത്തെ തുടർന്ന് പസഫിക് സമുദ്ര മേഖലയിലാകെ സുനാമി ഭീതി. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഫിലിപ്പീൻസിൽ ഇതുവരെ 15 പേർ മരിക്കുകയും 129 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദുരന്തത്തിന് പിന്നാലെ ഫിലിപ്പീൻസ്, ഇന്തോനേഷ്യ, മലേഷ്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾക്ക് അന്താരാഷ്ട്ര ഏജൻസികൾ സുനാമി മുന്നറിയിപ്പ് നൽകിയതോടെ ഇവ ഇന്ത്യൻ തീരങ്ങളെ ബാധിക്കുമോ എന്ന ആശങ്കയും ഉയർന്നിരുന്നു.
എന്നാൽ ഫിലിപ്പീൻസിലുണ്ടായ ഈ ഭൂചലനം മൂലം ഇന്ത്യക്ക് നിലവിൽ യാതൊരുവിധ സുനാമി ഭീഷണിയുമില്ലെന്ന് ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് വ്യക്തമാക്കി. ഭൂകമ്പം ഉണ്ടായ പസഫിക് മേഖലയുടെ തന്ത്രപ്രധാനമായ സ്ഥാനവും മുൻകാല ഡാറ്റയും പരിശോധിച്ചാണ് ഇന്ത്യൻ സുനാമി എർലി വാണിങ് സിസ്റ്റം ഈ നിഗമനത്തിൽ എത്തിയത്. പസഫിക് സമുദ്രത്തിലുണ്ടാകുന്ന സുനാമി തിരമാലകൾക്ക് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് നേരിട്ട് പ്രവേശിക്കാൻ കഴിയില്ലെന്നും ഇന്തോനേഷ്യ ഉൾപ്പെടെയുള്ള വലിയ ദ്വീപസമൂഹങ്ങളും കരഭാഗങ്ങളും ഈ തിരമാലകൾക്ക് സ്വാഭാവിക പ്രതിരോധം തീർക്കുമെന്നും അധികൃതർ അറിയിച്ചു.
ഇന്ത്യ സുരക്ഷിതമാണെങ്കിലും ഫിലിപ്പീൻസിന്റെ തെക്കൻ തീരങ്ങളിൽ ഇതിനകം തന്നെ ചെറിയ സുനാമി തിരമാലകൾ രേഖപ്പെടുത്തിയിട്ടുണ്ട്. തീരപ്രദേശങ്ങളിൽ മൂന്ന് മീറ്റർ വരെ ഉയരമുള്ള ശക്തമായ തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഇതേത്തുടർന്ന് ഫിലിപ്പീൻസിലെ ഒമ്പത് പ്രവിശ്യകളിലുള്ളവരോട് അടിയന്തരമായി ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാൻ പ്രസിഡന്റ് ഫെർഡിനൻഡ് മാർക്കോസ് നിർദേശിച്ചിട്ടുണ്ട്.
ആദ്യ ഭൂചലനത്തിന് ശേഷം ഒരു മണിക്കൂറിലധികം സമയത്തേക്ക് ശക്തമായ തുടർചലനങ്ങൾ അനുഭവപ്പെട്ടതായി ഫിലിപ്പീൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്മോളജി അറിയിച്ചു. ദക്ഷിണ മിന്ദനാവോയിലെ ഏഴര ലക്ഷത്തോളം ജനങ്ങൾ വസിക്കുന്ന ജനറൽ സാന്റോസ് നഗരത്തിലാണ് ഏറ്റവും കനത്ത നാശനഷ്ടങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്. റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനമാണ് ഇവിടെ അനുഭവപ്പെട്ടത്.
Leave a Comment
Your comment will be visible after admin approval.