മഴക്കാലമായതോടെ കൊതുകുകൾ പെരുകുകയും ജലജന്യ രോഗങ്ങൾ വ്യാപിക്കുകയും ചെയ്തതോടെ കേരളം പനിച്ചുവിറയ്ക്കുകയാണ്. ശുചീകരണപ്രവർത്തനങ്ങളിലുണ്ടായ പാളിച്ചകളും രോഗവ്യാപനത്തിന്റെ തോത് വർധിപ്പിക്കുന്നു. ഡെങ്കിപ്പനിയും ഷിഗല്ലയും സംസ്ഥാനത്ത് വ്യാപകമാവുകയാണ്. ഇതിനൊപ്പം നിപ, ചിക്കുൻഗുനിയ, ഇൻഫ്ളുവൻസ, മലേറിയ തുടങ്ങിയ രോഗങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. സർക്കാർ ആശുപത്രികളിലും സ്വകാര്യ ചികിത്സാകേന്ദ്രങ്ങളിലുമായി ദിനംപ്രതി ആയിരക്കണക്കിന് പേരാണ് പനി ബാധിച്ച് ചികിത്സ തേടുന്നത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ രോഗബാധിതരാകുന്നത് ആരോഗ്യവകുപ്പിന് കടുത്ത തലവേദന സൃഷ്ടിക്കുന്നു.
കുടുംബാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിലെല്ലാം ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. പനിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ ചികിത്സ ലഭ്യമാക്കുകയാണ് പ്രധാനം. ഛർദ്ദി, കണ്ണിന് ചുവപ്പ് നിറം, തുടർച്ചയായ വയറിളക്കം മുതലായ ലക്ഷണങ്ങൾ അവഗണിക്കരുത്. ചികിത്സ വൈകിയാൽ ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്കും മരണത്തിലേക്കും നയിക്കാം.
കഴിഞ്ഞ ദിവസം മാത്രം 12,191 പേർ സംസ്ഥാനത്തുടനീളം പനി ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്. മലപ്പുറത്താണ് ഏറ്റവുമധികം കേസ് റിപ്പോർട്ട് ചെയ്തത്. 2222 കേസുകൾ മലപ്പുറത്ത് റിപ്പോർട്ട് ചെയ്തു. കോഴിക്കോട്, തൃശ്ശൂർ, പാലക്കാട് ജില്ലകളിലും ആയിരത്തിലധികം കേസ് റിപ്പോർട്ട് ചെയ്തു. 19 പേർക്ക് എലിപ്പനിയും ആറ് പേർക്ക് മലേറിയയും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നത് കടുത്ത ആശങ്ക ഉയർത്തുന്നുണ്ട്. 105 പേർക്കാണ് കഴിഞ്ഞദിവസം മാത്രം ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
എറണാകുളത്താണ് കഴിഞ്ഞ ദിവസം ഏറ്റവുമധികം ഡെങ്കിപ്പനി കേസുകൾ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ 105 ൽ 32 കേസുകളും എറണാകുളത്താണ്. 10 ദിവസത്തിനിടെ 698 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. അയ്യായിരത്തിലധികം പേർ ഡെങ്കിപ്പനി സംശയത്തിലാണ്. 10 മരണമാണ് രണ്ടാഴ്ച്ചക്കിടെ റിപ്പോർട്ട് ചെയ്തത്.
വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളിൽ വേഗത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും പരത്തുന്നത്. പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് തുടക്കത്തിൽ കാണുന്ന ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ. എത്രയുംവേഗം ചികിത്സ ലഭ്യമാക്കുകയാണ് പ്രധാനം. രോഗബാധിതർ പൂർണ വിശ്രമം എടുക്കണം. പനി മാറിയാലും മൂന്നു നാലു ദിവസംകൂടി ശ്രദ്ധിക്കണം.
Leave a Comment
Your comment will be visible after admin approval.