ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിലെ കാണിക്ക മോഷ്ടിച്ച് ആഡംബര ജീവിതം നയിച്ച പ്രതിയുടെ മൊഴി പുറത്ത്. ഭക്തർ സമർപ്പിച്ച പണം കുടുംബത്തിനും സുഹൃത്തുക്കൾക്കും കാമുകിക്കും വേണ്ടി ചിലവഴിച്ചുവെന്ന് പ്രതി സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. മോഷണക്കേസിൽ കുറ്റാരോപിതരായ എട്ട് കൗണ്ടിങ് സ്റ്റാഫുകളിൽ ഒരാളായ അവിനാഷ് ശുക്ലയുടെ മൊഴിയിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഉള്ളത്.
അവിനാഷ് ശുക്ല മാത്രം ഏകദേശം 20 ലക്ഷം രൂപ കൈക്കലാക്കിയതായി പോലീസ് രേഖകൾ സൂചിപ്പിക്കുന്നു. സംശയിക്കപ്പെടുന്നവരിൽ ഏറ്റവും കൂടുതൽ തുക മോഷ്ടിച്ചത് ഇയാളാണെന്നാണ് വിവരം. ഇതിൽ 19 ലക്ഷം രൂപ താൻ പല കാര്യങ്ങൾക്കായി ചിലവഴിച്ചതായി ഇയാൾ സമ്മതിച്ചിട്ടുണ്ട്. സ്വന്തം സഹോദരന്റെ ആഡംബര വിവാഹത്തിനായി 6 ലക്ഷം രൂപയും മറ്റൊരു സഹോദരന് 5 മുതൽ 6 ലക്ഷം രൂപയും ഇയാൾ നൽകി. ഇതിനുപുറമെ, തന്റെ കാമുകിക്ക് ഒരു വിലകൂടിയ ഐഫോൺ സമ്മാനമായി നൽകുകയും യുവതിയുടെ അക്കൗണ്ടിലേക്ക് 2.5 ലക്ഷം രൂപ കൈമാറിയതായും പ്രതി വെളിപ്പെടുത്തി.
പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ, സാമ്പത്തിക ഇടപാടുകൾ, ഇതുമായി ബന്ധപ്പെട്ട മറ്റ് ആസ്തികൾ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണ ഉദ്യോഗസ്ഥർ ഇപ്പോൾ വിശദമായ പരിശോധന നടത്തിവരികയാണ്.
Leave a Comment
Your comment will be visible after admin approval.