കൊച്ചി: കൃത്യനിഷ്ഠയുടെ കാര്യത്തിൽ ലോകത്തെ നാലാമത്തെ വിമാന കമ്പനിയായി എയർ ഇന്ത്യ. ഏവിയേഷൻ അനലിറ്റിക്സ് സ്ഥാപനമായ സിറിയത്തിന്റെ റിപ്പോർട്ട് പ്രകാരമാണ് എയർ ഇന്ത്യ നാലാം സ്ഥാനം കൈവരിച്ചത്. ജൂണിൽ ട്രാക്ക് ചെയ്ത 15,135 സർവീസുകളിൽ 86.85 ശതമാനം സർവീസുകളും സമയത്ത് തന്നെ ലാന്റ് ചെയ്തു. 86.23 ശതമാനം വിമാനങ്ങൾ കൃത്യ സമയത്ത് പുറപ്പെട്ടു. 99.7 ശതമാനമാണ് എയർ ഇന്ത്യയുടെ കമ്പ്ളീഷൻ ഫാക്ടർ (നിശ്ചയിച്ച സർവീസുകളിൽ സമയക്രമപ്രകാരം പൂർത്തിയാക്കിയവ).
മെച്ചപ്പെട്ട നെറ്റ്വർക്ക്, ആഭ്യന്തര- അന്താരാഷ്ട്ര സർവീസുകളിലെ കാര്യക്ഷമമായ ഏകോപനം, പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി നടത്തുന്ന നീക്കങ്ങൾ എന്നിവയാണ് ഈ നേട്ടത്തിന് പിന്നിലെന്ന് കമ്പനി അറിയിച്ചു. ഡൽഹി, മുംബൈ വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ചുള്ള ഹബ് ആൻഡ് സ്പോക്ക് മാതൃകയിലാണ് എയർ ഇന്ത്യ പ്രവർത്തിക്കുന്നത്. അതിവേഗ വികസനത്തിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ ഫ്ളീറ്റ് നവീകരണ പദ്ധതികളിലൊന്നാണ് എയർ ഇന്ത്യയിൽ നടപ്പാക്കുന്നത്. 600 പുതിയ എയർബസ്, ബോയിങ് വിമാനങ്ങൾക്കാണ് ഓർഡർ നൽകിയിട്ടുള്ളണ്ട്. നിലവിലുള്ള വിമാനങ്ങളും നവീകരിച്ചു വരികയാണ്.
Leave a Comment
Your comment will be visible after admin approval.