Monday, May 13, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaതാത്ക്കാലിക കടല്‍പാലം നിര്‍മിച്ച് ഗാസയിലേക്ക് അടിയന്തര സഹായം വര്‍ധിപ്പിക്കാന്‍ ബൈഡന്‍

താത്ക്കാലിക കടല്‍പാലം നിര്‍മിച്ച് ഗാസയിലേക്ക് അടിയന്തര സഹായം വര്‍ധിപ്പിക്കാന്‍ ബൈഡന്‍

വാഷിംഗ്ടണ്‍: ഭക്ഷണവും വെള്ളവും മറ്റ് അടിയന്തര സാമഗ്രികളും ഇറക്കാന്‍ ചരക്ക് കപ്പലുകള്‍ക്ക് ഗാസ മുനമ്പിന്റെ തീരത്ത് യു എസ് സൈന്യം താത്ക്കാലിക കടല്‍പാലം സ്ഥാപിക്കുമെന്ന് പ്രസിഡന്റ് ബൈഡന്‍ പറഞ്ഞു.

ഗാസയിലെ 2.2 ദശലക്ഷം നിവാസികള്‍ക്ക് ഭക്ഷ്യക്ഷാമവും പാര്‍പ്പിടത്തിന്റെയും മെഡിക്കല്‍ സേവനങ്ങളുടെയും അഭാവവും ലഘൂകരിക്കാന്‍ ലക്ഷ്യമിട്ട് അടിയന്തര പദ്ധതി നടപ്പിലാക്കാന്‍ ബൈഡന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കി. ഇസ്രായേല്‍ സൈനിക നീക്കം നടത്തുന്ന ഗാസയിലെ സിവിലിയന്‍ ദുരിതങ്ങള്‍ ലഘൂകരിക്കാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പ്രസിഡന്റിന് സമ്മര്‍ദ്ദമുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

താത്കാലികമായി കെട്ടിയുണ്ടാക്കുന്ന തുറമുഖം ഗാസയിലേക്ക് എല്ലാ ദിവസവും ലഭിക്കുന്ന മാനുഷിക സഹായത്തിന്റെ അളവില്‍ വലിയ തോതിലുള്ള വര്‍ധനവുണ്ടാക്കുമെന്നും ബൈഡന്‍ പറഞ്ഞു. അതോടൊപ്പം ഇസ്രായേലും അവരുടെ പങ്ക് നിര്‍വഹിക്കണമെന്നും ഇസ്രായേല്‍ ഗാസയിലേക്ക് കൂടുതല്‍ സഹായം അനുവദിക്കുകയും മാനുഷിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ അക്രമിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

കടല്‍പാലം നിലവില്‍ വന്നുകഴിഞ്ഞാല്‍ യു എസും മറ്റു സഖ്യകക്ഷികളും കൂടുതല്‍ സഹായങ്ങള്‍ ഗാസയിലേക്ക് എത്തിക്കും. സൈപ്രസില്‍ നിന്നായിരിക്കും തുടക്കമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ദൗത്യം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ സേന മേഖലയിലുണ്ടെന്നും എന്തെങ്കിലും കുറവുണ്ടെങ്കില്‍ ഉടന്‍ അവിടേക്ക് നീങ്ങുമെന്നും അറിയിച്ചു.

യു എസും യൂറോപ്യന്‍ യൂണിയനും മറ്റ് രാജ്യങ്ങളും വികസിപ്പിച്ചെടുത്ത പദ്ധതിയില്‍ കടല്‍ വഴി ഗാസയിലേക്കുള്ള പുതിയ സഹായ കയറ്റുമതി അടുത്ത കുറച്ച് ദിവസങ്ങളില്‍ ആരംഭിക്കാനും ഒരു സ്വകാര്യ കമ്പനിയോട് ലോജിസ്റ്റിക്‌സ് കൈകാര്യം ചെയ്യാനും ആവശ്യപ്പെടുന്നുവെന്ന് മുതിര്‍ന്ന യൂറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. സൈനിക കപ്പലുകളൊന്നും ഈ പദ്ധതിയില്‍ ഉള്‍പ്പെടില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ഗാസയില്‍ വര്‍ധിച്ചുവരുന്ന മാനുഷിക പ്രതിസന്ധി പരിഹരിക്കാന്‍ ബൈഡന്‍ ഭരണകൂടം വലിയ സമ്മര്‍ദ്ദം നേരിടുന്ന സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. കടല്‍ മാര്‍ഗം ഗാസയിലേക്ക് സഹായം എത്തിക്കുന്നതിനുള്ള മാര്‍ഗം സ്ഥാപിക്കുന്നതിനു പുറമേ, യു എസ് അതിന്റെ എയര്‍ഡ്രോപ്പുകള്‍ വര്‍ധിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്. കൂടാതെ പുതിയ ലാന്‍ഡ് ക്രോസിംഗ് തുറക്കാന്‍ ഇസ്രായേലികളെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു.

വാണിജ്യ കപ്പലുകള്‍ ഉപയോഗിച്ച് പുതിയ സമുദ്ര ഇടനാഴിയിലൂടെ ഗാസയിലേക്കുള്ള ഡെലിവറികള്‍ ഏകോപിപ്പിക്കാനാണ് ബൈഡന്‍ ഭരണകൂടം ശ്രമിക്കുന്നത്. കപ്പലുകള്‍ സുരക്ഷിതമാക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഇസ്രായേല്‍ ഗവണ്‍മെന്റ്, യു എന്‍, ഗാസ സ്വദേശികള്‍ എന്നിവരുമായി ഏകോപിപ്പിക്കുമെന്നും പറഞ്ഞു.

ഗാസയിലെ ഹമാസിന് സഹായകമായേക്കാവുന്ന ആയുധങ്ങളോ മറ്റ് ഉത്പന്നങ്ങളോ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ഉറപ്പാക്കാന്‍ ഇസ്രായേല്‍ സൈപ്രസിലെ കയറ്റുമതി പരിശോധിക്കുമെന്ന് മുതിര്‍ന്ന യൂറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൂടാതെ, സൈപ്രസില്‍ നിന്ന് പുറപ്പെട്ടതിന് ശേഷം ചരക്ക് കപ്പലുകള്‍ നടത്തുന്ന കടല്‍ റൂട്ടുകള്‍ ഇസ്രായേല്‍ നിരീക്ഷിക്കുമെന്നും യാത്രയ്ക്കിടെ കപ്പലില്‍ കള്ളക്കടത്ത് നടത്തുന്നില്ലെന്ന് ഉറപ്പാക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഗാസയിലേക്ക് വാണിജ്യ കപ്പലുകള്‍ ഉപയോഗിക്കുന്നതിന് ഖത്തര്‍ സര്‍ക്കാര്‍ ധനസഹായം അനുവദിച്ചതായി ഖത്തര്‍ അധികൃതര്‍ അറിയിച്ചു. കടല്‍ വഴിയുള്ള സഹായത്തിന് സാധ്യതകള്‍ പര്യവേക്ഷണം ചെയ്യുകയാണെന്ന് അഡ്മിനിസ്ട്രേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ഒരു കമ്പനിയുമായും ഔദ്യോഗിക കരാറില്‍ എത്തിയിട്ടില്ല.

ഫ്ളോട്ടിംഗ് കടല്‍പ്പാലം സ്ഥാപിക്കുകയെന്ന ആശയം യു എസിന് നേരത്തെ തന്നെ ഉണ്ടായിരുന്നു. തുറമുഖങ്ങള്‍ അപര്യാപ്തമായതോ സംഘര്‍ഷത്തില്‍ കേടുപാടുകള്‍ സംഭവിച്ചതോ ആയ പ്രദേശങ്ങളില്‍ സാധനങ്ങള്‍ കരയിലേക്ക് മാറ്റുന്നതിനുള്ള മാര്‍ഗമായാണ് ഇത്തരം കടല്‍ പാലങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്. ജോയിന്റ് ലോജിസ്റ്റിക്‌സ് ഓവര്‍ ദി ഷോര്‍ എന്നാണ് ഈ ആശയം അറിയപ്പെടുന്നത്, ഫ്ളോട്ടിംഗ് കോസ്വേകള്‍, ക്രെയിനുകള്‍ ഘടിപ്പിച്ച പ്രത്യേക കപ്പലുകള്‍, ലോജിസ്റ്റിക് സപ്പോര്‍ട്ട് ഷിപ്പുകള്‍ എന്നിവ സ്ഥാപിക്കുന്നത് ഇതില്‍ ഉള്‍പ്പെടാം.

കഴിഞ്ഞയാഴ്ച ഗാസയിലേക്ക് യു എസ് സൈന്യവും മറ്റ് രാജ്യങ്ങളും എയര്‍ഡ്രോപ്പ് ആരംഭിച്ചതിന് പിന്നാലെയാണ് ബൈഡന്റെ പ്രഖ്യാപനമുണ്ടായത്. സുരക്ഷ വഷളായതിനാലും കൂടുതല്‍ അതിര്‍ത്തി കടക്കാന്‍ ഇസ്രായേല്‍ വിസമ്മതിച്ചതിനാലും അടുത്ത ആഴ്ചകളില്‍ ഗാസയിലേക്ക് നീങ്ങുന്ന മാനുഷിക സഹായ വാഹനങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്നതില്‍ യു എസ് ഉദ്യോഗസ്ഥര്‍ നിരാശ പ്രകടിപ്പിച്ചു.

പെന്റഗണ്‍ പറയുന്നതനുസരിച്ച് ജോര്‍ദാനിലെ റോയല്‍ എയര്‍ഫോഴ്‌സിനൊപ്പം യു എസും 38,000 പൗണ്ട് ഭക്ഷണമാണ് വ്യാഴാഴ്ച ഗാസയിലേക്ക് മാനുഷിക എയര്‍ഡ്രോപ്പ് നടത്തിയത്.

സഹായ വിതരണത്തില്‍ ഇസ്രായേലുമായി ഏകോപിപ്പിക്കാനും ഗാസയ്ക്കുള്ളിലെ സഹായ വിതരണത്തില്‍ ഐക്യരാഷ്ട്രസഭയുമായും മാനുഷിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ലാഭേച്ഛയില്ലാത്ത ഗ്രൂപ്പുകളുമായും പ്രവര്‍ത്തിക്കാനും ശ്രമിക്കുമെന്ന് യു എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗാസയിലേക്ക് കടല്‍ വഴിയും വ്യോമമാര്‍ഗവും സഹായം എത്തിക്കാനുള്ള യു എസിന്റെ നേതൃത്വത്തിലുള്ള ശ്രമം ഇസ്രയേലിന്റെ പങ്കാളിത്തമില്ലാതെ തന്നെ മുന്നോട്ട് പോകുമെന്ന് അധികൃതര്‍ പറഞ്ഞു.

തുറമുഖത്ത് എത്തിക്കഴിഞ്ഞാല്‍ ആവശ്യമുള്ളവരിലേക്ക് സഹായം എത്താന്‍ ഗാസയ്ക്കുള്ളില്‍ കരമാര്‍ഗം സഞ്ചരിക്കേണ്ടതുണ്ട്. ഗാസയ്ക്കുള്ളില്‍ സുരക്ഷിതമായ വഴികള്‍ കണ്ടെത്താന്‍ യു എന്നുമായും മറ്റ് പങ്കാളികളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് യു എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ സങ്കീര്‍ണ്ണമായിരിക്കുമെങ്കിലും കൂടുതല്‍ സഹായം ലഭിക്കുന്നതിന് കൂടുതല്‍ വഴികള്‍ തുറക്കുമെന്ന് കരുതുന്നതായും ഗാസയ്ക്കുള്ളിലും അത് നിര്‍വഹിക്കാന്‍ സാധിക്കുമെന്നും ഒരു യു എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

2005 മുതല്‍ നിര്‍ജ്ജീവമായ സൈപ്രസില്‍ നിന്ന് ഗാസയിലേക്കുള്ള സമുദ്ര ഇടനാഴി വീണ്ടും തുറക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ക്കായി യു എ ഇ ഒരു മാസത്തിലേറെയായി പരിശ്രമിച്ചു വരികയാണെന്ന് ഗള്‍ഫ് സര്‍ക്കാരിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സൈപ്രസിനും ഗാസ തീരപ്രദേശത്തിനും ഇടയിലുള്ള യാത്രയ്ക്ക് ഏകദേശം 23 മണിക്കൂര്‍ എടുക്കുമെന്ന് പദ്ധതിയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. പദ്ധതി പ്രാവര്‍ത്തികമായാല്‍ 28 ദിവസത്തിനകം പ്രതിദിനം 200 ട്രക്ക് ലോഡ് സഹായം എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

പദ്ധതി പ്രകാരം, ഹമാസിന്റെ കൈകളിലേക്ക് സഹായം എത്തുന്നതില്‍ ആശങ്കയുള്ള ഇസ്രായേലില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ കപ്പലുകളിലേക്ക് പോകുന്ന ചരക്കുകളുടെ സൈപ്രസ് പരിശോധനയ്ക്ക് മേല്‍നോട്ടം വഹിക്കുമെന്ന് ഗള്‍ഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

യുദ്ധത്തിന്റെ ആദ്യ ആഴ്ചകളില്‍ ഗാസയുടെ തുറമുഖം വന്‍തോതില്‍ നശിപ്പിക്കപ്പെട്ടതിനാല്‍, തുറമുഖമില്ലാതെ ആഴം കുറഞ്ഞ വെള്ളത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തരത്തിലുള്ള വാഹനമായ ലാന്‍ഡിംഗ് ക്രാഫ്റ്റ് യൂട്ടിലിറ്റിയാണ് ഓപ്പറേഷന് ഉപയോഗിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments