ന്യൂഡൽഹി: ലോക ബാഡ്മിന്റണിൽ ചാമ്പ്യൻഷിപ്പിൽ നിലവിലെ ലോക ചാമ്പ്യൻ ചൈനയുടെ ഷി യുക്കിയെ അട്ടിമറിച്ച് ഇന്ത്യയുടെ 21-കാരൻ ആയുഷ് ഷെട്ടി. ലോക റാങ്കിങ്ങിൽ 22-ാം സ്ഥാനത്തുള്ള ആയുഷ് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒന്നാം റാങ്കുകാരനായ ഷി യുക്കിയെ തോൽപ്പിച്ചത്. സ്‌കോർ: 21-14, 13-21,21-19.
ആദ്യ ഗെയിമിൽ തന്നെ ആധിപത്യം സ്ഥാപിക്കാൻ ഇന്ത്യൻ താരത്തിന് കഴിഞ്ഞു. 14-നെതിരെ 21 പോയിന്റുകൾക്ക് ആയുഷ് ആ ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിൽ കണ്ടത് ചൈനീസ് താരത്തിന്റെ തിരിച്ചുവരവായിരുന്നു. 21-13ന് ഷി യുക്കി മത്സരം നിലനിർത്തി. എന്നാൽ നിർണായകമായ മൂന്നാം ഗെയിമിൽ ഇന്ത്യൻ താരം അവസരത്തിനൊത്തുയർന്നതോടെ രണ്ടാം റൗണ്ടിലെത്തുകയായിരുന്നു.
ഏഷ്യ ചാമ്പ്യൻഷിപ്പിലെ സ്വപ്‌നസമാനമായ കുതിപ്പിനുശേഷം ഫൈനലിൽ ഷി യുക്കിയോടാണ് ആയുഷ് പരാജയപ്പെട്ടത്. അന്ന് സെമിയിലും ക്വാർട്ടറിലും പ്രീ ക്വാർട്ടറിലുമെല്ലാം തന്നേക്കാൾ മുന്നിലുള്ള എതിരാളികളെ അട്ടിമറിച്ചായിരുന്നു ആയുഷിന്റെ കുതിപ്പ്്. എന്നാൽ ഫൈനലിൽ ഷി യുക്കിയെ മറികടക്കാനായില്ല. അന്നത്തെ തോൽവിക്കുള്ള മധുരപ്രതികാരം കൂടിയായി ആയുഷിന്റെ ഇന്നത്തെ വിജയം.
നേരത്തെ വനിതാം സിംഗിൾസിൽ പി.വി സിന്ധു ഒന്നാം റൗണ്ടിൽ അനായാസ വിജയം സ്വന്തമാക്കിയിരുന്നു. വനിതാ ഡബിൾസിൽ ഗായത്രി ഗോപീചന്ദ്, ട്രീസ ജോളി സഖ്യവും പുരുഷ ഡബിൾസിൽ ഹരിഹരൻ, അർജുൻ എം.ആർ ജോഡിയും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്.
Leave a Comment
Your comment will be visible after admin approval.