വാഷിംഗ്ടൺ: ഇറാൻ, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് നൽകിയിരുന്ന പ്രത്യേക ഇളവുകൾ ഇനി പുതുക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. ഇതോടെ ഈ രാജ്യങ്ങളിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് വീണ്ടും യു.എസ് ഉപരോധം നേരിടേണ്ടി വരും. ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻ്റാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ഹോർമുസ് കടലിടുക്കിലെ സംഘർഷങ്ങളെത്തുടർന്ന് എണ്ണ വിതരണം തടസ്സപ്പെട്ട ഘട്ടത്തിൽ, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരാൻ ഇന്ത്യയ്ക്ക് ഈ ഇളവുകൾ വലിയ സഹായമായിരുന്നു. മാർച്ച് 11-ന് മുമ്പ് കപ്പലുകളിൽ കയറ്റിയ എണ്ണ വിപണിയിലെത്തിക്കാൻ നൽകിയ 30 ദിവസത്തെ ലൈസൻസ് ഏപ്രിൽ 11-ന് അവസാനിച്ചു. ഇറാനിൽ നിന്നുള്ള എണ്ണയ്ക്ക് നൽകിയ ഇളവ് ഏപ്രിൽ 19-നും അവസാനിക്കും.
മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമായതോടെ ആഗോള ഊർജ്ജ വില നിയന്ത്രിക്കാനാണ് ട്രംപ് ഭരണകൂടം താൽക്കാലികമായി ഈ ഇളവുകൾ അനുവദിച്ചത്. എന്നാൽ, ഇറാന് മേൽ ‘പരമാവധി സമ്മർദ്ദം’ ചെലുത്തുന്ന നയത്തിൻ്റെ ഭാഗമായി ഇനി വിട്ടുവീഴ്ച വേണ്ടെന്നാണ് വാഷിംഗ്ടണിൻ്റെ തീരുമാനം.
ഇളവുകളുടെ കാലയളവിൽ ഇന്ത്യൻ റിഫൈനറികൾ ഏകദേശം 3 കോടി ബാരൽ റഷ്യൻ എണ്ണയ്ക്ക് ഓർഡർ നൽകിയിരുന്നു. ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ മാസമാണ് ഇറാനിൽ നിന്നുള്ള രണ്ട് സൂപ്പർ ടാങ്കറുകൾ ഇന്ത്യൻ തുറമുഖത്തെത്തിയത്. ഒരു കാലത്ത് ഇന്ത്യയുടെ ആകെ ഇറക്കുമതിയുടെ 11.5% ഇറാനിൽ നിന്നായിരുന്നു.
ഹോർമുസ് കടലിടുക്കിലൂടെയാണ് ലോകത്തെ ക്രൂഡ് ഓയിൽ, എൽ.എൻ.ജി വിതരണത്തിൻ്റെ 20 ശതമാനവും നടക്കുന്നത്. ഇവിടുത്തെ നിയന്ത്രണങ്ങൾ ആഗോള വിപണിയെ വല്ലാതെ ബാധിച്ചിട്ടുണ്ട്.



