റോം: ഇസ്രായേലുമായുള്ള സൈനിക പ്രതിരോധ കരാറിൽനിന്ന് പിന്മാറുകയാണെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി അറിയിച്ചു. മിഡിൽ ഈസ്റ്റിലെ സംഘർഷം ചൂണ്ടിക്കാട്ടിയാണ് ഇറ്റലിയുടെ നടപടി. മെലോണിയുടെ വലതുപക്ഷ സർക്കാർ യൂറോപ്പിലെ ഇസ്രായേലിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയായാണ് അറിയപ്പെട്ടിരുന്നത്.
ലബനാനിൽ ഇസ്രായേൽ തുടരുന്ന കൂട്ടക്കുരുതിയെ ശക്തമായി വിമർശിച്ച് രംഗത്തുവന്നതിനു പിന്നാലെയാണ് ഇറ്റലിയുടെ നടപടി. ഐക്യരാഷ്ട്ര സഭയുടെ ഭാഗമായി ലബനാനിൽ സേവനമനുഷ്ഠിക്കുന്ന ഇറ്റാലിയൻ സൈനികർക്കും ഇസ്രായേലിന്റെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഇറാനെതിരായ യു.എസ് സൈനിക നീക്കത്തിൽ പങ്കാളികളാകില്ലെന്ന് നേരത്തെ വ്യക്തമാക്കിയ ഇറ്റലി, യുദ്ധവിമാനങ്ങൾക്ക് തങ്ങളുടെ വ്യോമമേഖലയിൽ വിലക്കും ഏർപ്പെടുത്തി. നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, ഇസ്രായേലുമായുള്ള പ്രതിരോധ കരാർ പുതുക്കുന്നത് നിർത്തിവെക്കാൻ സർക്കാർ തീരുമാനിച്ചതായി ജോർജിയ മെലോണി പറഞ്ഞു. ഇസ്രായേലുമായുള്ള സൈനിക പരിശീലന സഹകരണം ഇറ്റലി അവസാനിപ്പിക്കുമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി, പ്രതിരോധ മന്ത്രി ഗ്വിഡോ ക്രൊസെറ്റോ, ഉപ പ്രധാനമന്ത്രി മത്തേയോ സാൽവിനി എന്നിവരുമായി ആലോചിച്ചാണ് മെലോണി തീരുമാനം പ്രഖ്യാപച്ചത്. അതേസമയം, ഇസ്രായേൽ ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ലിയോ പതിനാലാമൻ മാർപാപ്പക്കെതിരായ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അധിക്ഷേപ പരാമർശങ്ങളെയും മെലോണി അപലപിച്ചു. പരാമർശം അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ, അവർ ലിയോ പോപ്പിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.



