Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമങ്കമാർക്കിത് ധനുമാസത്തിരുവാതിര

മങ്കമാർക്കിത് ധനുമാസത്തിരുവാതിര

ധനുമാസത്തിലെ തിരുവാതിര.
പൗരുഷത്തിന്റെ ഉത്തമ ഭാവമണിഞ്ഞ കൈലാസനാഥന്‍ ശ്രീ പരമേശ്വരന്റെ ജന്‍മനാളാണിന്ന്. കന്യകമാർ വിവാഹം നടക്കാനും മംഗല്യവതികൾ ദീർഘ സുമംഗലി ആകുന്നതിനും തിരുവാതിര വൃതം അനുഷ്ഠിക്കും.

തിരുവാതിര വ്രതം അതിനനുസരിച്ച് നോറ്റാൽ ഐശ്വര്യവും ദീർഘമാംഗല്യവും ഇഷ്ടവിവാഹജീവിതവുമൊക്കെയാണ് ഫലമായി പറയുന്നത്. തിരുവാതിര ആഘോഷവുമായി ബന്ധപ്പെട്ട് ഒട്ടനവധി ഐതിഹ്യങ്ങൾ പ്രചാരത്തിലുണ്ട്.

1)ഇന്ദ്രദേവാദികൾ പാലാഴിമഥനം നടത്തിയപ്പോൾ നാഗരാജാവ് വാസുകിയുടെ വായിൽനിന്ന് പുറത്തുവന്ന കാളകൂടവിഷം(ഹലാഹലം) ഭൂമിയിൽ വീണ് ഭൂമി നശിക്കാതിരിക്കാൻ ദേവന്മാർ ശിവനോട് സഹായം അഭ്യർത്ഥിക്കുകയും ശിവൻ ആ വിഷം വിഴുങ്ങുകയും, ശിവന് അത് വിഴുങ്ങിയിട്ട് കുഴപ്പം ഇല്ലാതിരിക്കാൻ പാർവ്വതീദേവി ശിവന്റെ കഴുത്തിൽ അമർത്തിപ്പിടിച്ച് ഉറക്കമൊഴിഞ്ഞ് പ്രാർഥിച്ചു എന്നതാണ് ഒരു കഥ.
തിരുവാതിര ആഘോഷത്തിൽ ഉറക്കമൊഴിക്കൽ വന്നത് അങ്ങനെ ആണത്രേ

“2) പാർവതി ശിവനെ ഭർത്താവായി ലഭിക്കാനായി കഠിനമായ തപസ്സു ചെയ്യുകയും ശിവൻ ധനുമാസത്തിലെ തിരുവാതിരനാളിൽ പാർവതിക്കുമുന്നിൽ പ്രത്യക്ഷപ്പെട്ട് ഭർത്താവാകാൻ സമ്മതിക്കുകയും ചെയ്യുന്നു. ഇതാണ് കന്യകമാരും സുമംഗലികളും തിരുവാതിരകളി അവതരിപ്പിക്കാൻ കാരണമെന്ന് ഒരു ഐതിഹ്യം.

3) കാമദേവനും ശിവനുമായി ബന്ധപ്പെട്ട് മറ്റൊരു ഐതിഹ്യവും പ്രചാരത്തിലുണ്ട്. പാർവതിയുമായി അനുരാഗം തോന്നാനായി ശിവനു നേർക്ക് അമ്പെയ്യുകയും ശിവൻ ക്രോധത്തിൽ കാമദേവനെ തൃക്കണ്ണ് തുറന്ന് ദഹിപ്പിക്കുകയും ചെയ്തു. കാമദേവന്റെ ഭാര്യ രതി പാർവതിയോട് സങ്കടം ധരിപ്പിക്കുകയും പാർവതി രതീദേവിയോട് തിരുവാതിരനാളിൽ വ്രതം അനുഷ്ഠിച്ച് പ്രാർത്ഥിച്ചാൽ കാമദേവനുമായി വീണ്ടും ചേർത്തുവക്കാമെന്ന് വരം കൊടുക്കുകയും ചെയ്തു .

ഭത്താവിൻറെ വിയോഗത്താൽ ദുഃഖിതയായ കാമദേവൻറെ പത്നി രതീദേവി ഊണും ഉറക്കവുമില്ലാതെ വിലപിക്കുന്നു. രതീദേവിയുടെ വിലാപത്തിൽ ദേവസ്ത്രീകളും ദുഃഖിതരായി നോമ്പെടുത്ത് ശിവനെ പ്രാർത്ഥിക്കാൻ തുടങ്ങി. സർവ്വരുടേയും പ്രാർത്ഥനയിലും വ്രതാനുഷ്ഠാനങ്ങളിലും സംപ്രീതനായ ശ്രീപരമേശ്വരൻ കാമദേവനെ പുനർജീവിപ്പിച്ചു. തുടർന്ന് അദ്ദേഹം പാർവതീദേവിയെ അർദ്ധാംഗിനിയായി സ്വീകരിച്ചു.

ശ്രീപരമേശ്വരനെ ഭർത്താവായി ലഭിച്ചതിൻറെ ആഹ്ലാദത്തിൽ പാർവതീ ദേവി വനത്തിൽ ആടിയും പാടിയും കളിച്ചും രസിച്ചും പഴങ്ങൾ ഭക്ഷിച്ചും കേശാലങ്കാരം ചെയ്തും തുടിച്ചും കുളിച്ചും നീരാടിയും ആനന്ദിച്ചതിൻറെ ഓർമ്മക്കായും അതിനെ അനുകരിച്ചുമാണ് മകയിരവും തിരുവാതിര നാളും ചേർന്ന രാവിരൽ തിരുവാതിര ആഘോഷിക്കുന്നതെന്നാണ് മറ്റൊരു ഐതിഹ്യം.

തിരുവാതിര രാവിന് പകിട്ടണിഞ്ഞത് പാര്‍വതിദേവീകൂടിയാണ്. തന്റെ പ്രാണനാഥന്റെ ആയുസിനും ആരോഗ്യത്തിനും വേണ്ടി ആദ്യമായി തിരുവാതിരവൃതം നേറ്റതും ശ്രീ പാര്‍വതിതന്നെ. കൈലാസ്വേശരനും ഹിമവല്‍പുത്രിയും തമ്മില്‍ വിവാഹം നടന്നതും തിരുവാതിര നാളിലെന്നാണ് ഐതീഹ്യം. ശക്തി ശിവനോടൊപ്പം ചേരുന്ന ഈ പുണ്യനാളില്‍ നോമ്പ് നോറ്റാല്‍ ഉത്തമ ദാമ്പത്യ ജീവിതം ലഭ്യമാകുമെന്നാണ് വിശ്വാസം.

മകയിരം, തിരുവാതിര എന്നീ രണ്ട് ദിവസങ്ങളിലായാണ് നോമ്പ് നോക്കുന്നത്. മകയിരം നോമ്പ് മക്കളുടെ നന്മയ്ക്കായാണ്. തിരുവാതിര നോമ്പാണ് ഏറെ വിശേഷം. വിവാഹം കഴിഞ്ഞെത്തുന്നവരുടെ ആദ്യ തിരുവാതിരയ്ക്ക് ഏറെ സവിശേഷതകള്‍ പറയാനുണ്ട്. പൂത്തിരുവാതിര, കുളിച്ചീറന്‍ മാറി മഞ്ഞളും ചന്ദനും ചേര്‍ത്ത് കുറിയണിഞ്ഞ്, വാലിട്ട് കണ്ണെഴുതി, സീമന്തരേഖയില്‍ പാര്‍വതിദേവിയെ സ്മരിച്ച് സിന്ദൂരക്കുറിയണിഞ്ഞ് അരിയാഹാരം വെടിഞ്ഞ് വൃതം നോക്കും.

രാത്രിയോടെയാണ് പാതിരാപ്പൂചൂടല്‍. കേരളീയ കലാപാരമ്പര്യവും തനിമയും വിളിച്ചോതുന്ന കൈകൊട്ടികളി കഴിഞ്ഞാല്‍ പാതിരാപ്പൂചൂടല്‍. ദശപുഷ്പങ്ങള്‍ ഭഗവാനു സമര്‍പ്പിയ്ക്കുന്ന ചടങ്ങാണിത്. ആര്‍പ്പു കുരവയും തിരുവാതിരപ്പാട്ടും കൂടുതല്‍ മനോഹാരിത വിളിച്ചോതുന്ന ചടങ്ങുകൂടിയാണിത്. പിന്നീട് ദശപുഷ്പങ്ങള്‍ ചാര്‍ത്തി തിരുവാതിരനാള്‍ കഴിയുന്നതോടെ വൃതം അവസാനിയ്ക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments