പാദവാർഷിക ലാഭം 100 ബില്യൺ (10,000 കോടി) ഡോളറിൽ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന ലോകത്തെ ആദ്യ കമ്പനിയായി ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ്. പുതിയ കോർപ്പറേറ്റ് റെക്കോർഡ് സ്ഥാപിക്കുന്നതാണ് കമ്പനിയുടെ നേട്ടം. ജൂലായ് 22-ന് പുറത്തിറക്കിയ രണ്ടാം പാദ വരുമാന കണക്കുകളിലാണ് കമ്പനി 112.1 ബില്യൺ ഡോളർ അറ്റാദായം രേഖപ്പെടുത്തിയതായി വ്യക്തമാക്കുന്നത്. ഇത് ഒരു വർഷം മുൻപത്തേതിനെക്കാൾ ഏകദേശം നാല് മടങ്ങ് കൂടുതലാണ്.
ഈ വരുമാനം മൂന്നു മാസത്തിനുള്ളിൽ 459 ഫോർച്യൂൺ 500 കമ്പനികൾക്ക് (മികച്ച വരുമാനം നേടുന്ന യു.എസിലെ 500 കമ്പനികളുടെ പട്ടിക) ലഭിക്കുന്ന മൊത്തം വാർഷിക വരുമാനത്തേക്കാൾ കൂടുതലാണെന്ന് ഫോർച്യൂൺ മാഗസിൻ പറയുന്നു.
ഗൂഗിൾ ക്ലൗഡ് വരുമാനത്തിൽ 82 ശതമാനത്തിന്റെ വർധന ഉണ്ടായതിനെത്തുടർന്ന് ആൽഫബെറ്റിന്റെ വരുമാനം ഒരു വർഷം മുൻപത്തേക്കാൾ 24 ശതമാനം വർധിച്ച് 119.8 ബില്യൺ ഡോളറായി ഉയർന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ഥാപനമായ ആന്ത്രോപിക്, ഇലോൺ മസ്കിന്റെ സ്പേസ്എക്സ് എന്നിവയിലെ കമ്പനിയുടെ നിക്ഷേപങ്ങളിൽ നിന്നുള്ള വലിയ ലാഭവും റെക്കോർഡ് വരുമാനത്തിന് കാരണമായിട്ടുണ്ട്. വരുമാന കണക്കുകൾ കമ്പനിയുടെ എഐ സമീപനം കൃത്യമാണെന്ന് വ്യക്തമാക്കുന്നതാണന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പറയുന്നു.
ഗൂഗിളിന്റെ നിക്ഷേപങ്ങളിൽനിന്നുള്ള ലാഭത്തിന്റെ വലിയൊരു ഭാഗം ക്ലോഡ് നിർമ്മാതാവായ ആന്ത്രോപിക്, ഇലോൺ മസ്കിന്റെ സ്പേസ്എക്സ് എന്നിവയിലെ ആൽഫബെറ്റിന്റെ ഓഹരികളിൽ നിന്നാണ്. ഈ രണ്ട് കമ്പനികളുടെയും മൂല്യം ഈ പാദത്തിൽ ഗണ്യമായി വർദ്ധിച്ചിരുന്നു.
2023-ൽ ആൽഫബെറ്റ് ആന്ത്രോപിക്കിൽ 300 മില്യൺ ഡോളർ നിക്ഷേപം നടത്തി. ആ നിക്ഷേപം അന്നു മുതൽ ഗണ്യമായി വളരുകയാണ്. രണ്ട് കമ്പനികൾക്കും ക്ലൗഡ് പങ്കാളിത്തവുമുണ്ട്. അതനുസരിച്ച് ഗൂഗിൾ ക്ലൗഡിൽ നിന്ന് ആന്ത്രോപിക് വലിയ അളവിൽ കമ്പ്യൂട്ടിങ് ശേഷി വാങ്ങാൻ സമ്മതിച്ചിട്ടുണ്ട്. അത് ക്ലൗഡ് ബിസിനസിന്റെ അതിവേഗ വളർച്ചയെ പിന്തുണയ്ക്കും. അതുപോലെതന്നെ സ്പേസ്എക്സിൽ ഏകദേശം 6 ശതമാനം ഓഹരി ആൽഫബെറ്റിനുണ്ട്. ഇവയിൽനിന്നുള്ള ലാഭം ആൽഫബെറ്റിന്റെ നിക്ഷേപ പോർട്ട്ഫോളിയോയെ ശക്തിപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്.
Leave a Comment
Your comment will be visible after admin approval.