തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡന്റ് നിയമനം വൈകും. ഹൈക്കമാന്‍ഡ് തലത്തില്‍ ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കാത്ത സാഹചര്യത്തില്‍ നിലവിലെ പ്രസിഡന്റ് സണ്ണി ജോസഫിനോടു സംഘടനാ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ സജീവമാകാന്‍ കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി ഈ മാസം മൂന്നിന് ഇന്ദിരാ ഭവനില്‍ രാഷ്ട്രീയകാര്യ സമിതി വിളിച്ചു ചേർത്തു. ഇതിനു ശേഷം എല്ലാ ജില്ലകളിലും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സന്ദര്‍ശനം നടത്തും. 3 വര്‍ക്കിങ് പ്രസിഡന്റുമാര്‍ക്കൊപ്പമാവും സന്ദര്‍ശനം.
പിന്നാലെ കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗം വിളിക്കും. കെപിസിസി ജനറല്‍ ബോഡി വിളിച്ചുചേര്‍ക്കുന്നതും പരിഗണനയിലുണ്ട്. ഇനി മുതല്‍ തിരുവനന്തപുരത്തുള്ള എല്ലാ ദിവസവും രാവിലെ 9ന് കെപിസിസി ആസ്ഥാനത്ത് പ്രസിഡന്റ് ഉണ്ടാകുമെന്ന് സണ്ണി ജോസഫിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. പുതിയ പ്രസിഡന്റിനെ തീരുമാനിക്കാത്തതില്‍ പല നേതാക്കള്‍ക്കും അതൃപ്തിയുണ്ട്.
അതേസമയം, മുഴുവന്‍ സമയ പ്രസിഡന്റുണ്ടാകുന്നതാണു പാര്‍ട്ടിക്കു നല്ലതെന്ന് സണ്ണി ജോസഫ് പറഞ്ഞു. സംഘടനയുമായും സര്‍ക്കാരുമായും ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഒരുപോലെ കൊണ്ടുപോകുന്നവരാണ് അധികവും. ഒരാള്‍ക്ക് ഒരു ചുമതല എന്ന രീതിയാണു നല്ലതെന്ന് മന്ത്രിമാരെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. പുതിയ കെപിസിസി പ്രസിഡന്റ് സംബന്ധിച്ച് ഹൈക്കമാന്‍ഡിന്റെ തീരുമാനം നീണ്ടുപോകുന്ന സാഹചര്യത്തില്‍ താന്‍ കൂടുതല്‍ സജീവമാകേണ്ടതുണ്ട്. സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷമുള്ള ദിവസങ്ങളില്‍ തന്റെ വകുപ്പുമായി ബന്ധപ്പെട്ട ചില തിരക്കുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടി വന്നു. പാര്‍ട്ടി കാര്യങ്ങളില്‍ മുഴുവന്‍സമയം ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെന്നതു യാഥാര്‍ഥ്യമാണ്. ഇതിനിടയില്‍ കേന്ദ്രത്തിനെതിരെ രണ്ട് വലിയ സമരങ്ങള്‍ നടത്തി. പുതിയ പ്രസിഡന്റ് വരുന്നതുവരെ താന്‍ കുറച്ചുകൂടി സജീവമാകണമെന്ന് എല്ലാവരും ആവശ്യപ്പെട്ടതിനാലാണ് രാഷ്ട്രീയകാര്യ സമിതി വിളിച്ചത്. പുതിയ പ്രസിഡന്റ് എപ്പോള്‍ വരണമെന്ന് സമയം നിശ്ചയിക്കേണ്ടത് സംസ്ഥാന നേതൃത്വമല്ല. ഹൈക്കമാന്‍ഡ് സാവകാശം ആലോചിച്ച് ഒരു പേരിലേക്കെത്തുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
Leave a Comment
Your comment will be visible after admin approval.