തിരുവനന്തപുരം: മെസ്സി വിവാദത്തിൽ അർജന്റീന ഫുട്‌ബോൾ അസോസിയേഷനുമായി മുൻ കായികമന്ത്രി വി. അബ്ദുറഹിമാൻ നേരിട്ട് ഇടപെടൽ നടത്തിയതിന്റെ തെളിവുകൾ പുറത്ത്. എഎഫ്എയുമായി വകുപ്പ് അറിയാതെയാണ് അദ്ദേഹം ഇമെയിൽ വഴി ആശയവിനിമയം നടത്തിയത്.
ആദ്യ ഗഡു ലഭിച്ചെന്ന വിവരവും പിന്നീട് കരാർ റദ്ദാക്കി എന്ന വിവരവും എഎഫ്എ മന്ത്രിയെ നേരിട്ട് അറിയിക്കുകയും ചെയ്തിരുന്നു. അനുബന്ധ കരാറുകൾ റദ്ദാക്കിയതിൽ നീരസം പ്രകടിപ്പിച്ച് അബ്ദുറഹിമാൻ എഎഫ്‌ഐക്ക് കത്തയച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഇമെയിലുകൾ പുറത്തുവന്നു.
കായിക വകുപ്പ് സെക്രട്ടറി നടത്തിയ അന്വേഷണവും അതിനുശേഷം സർക്കാരിൽ സമർപ്പിച്ച റിപ്പോർട്ടിൽ മുൻ മന്ത്രിയെ അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരുന്ന തരത്തിലുള്ള പരാമർശങ്ങളുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.
അന്നത്തെ മന്ത്രി അബ്ദുറഹിമാനും അർജന്റീന ഫുട്‌ബോൾ അസോസിയേഷനും ആർബിസി എന്ന സ്‌പോൺസറും തമ്മിൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് പരസ്പരം നടത്തിയിട്ടുള്ള ഇടപാടുകൾ സംബന്ധിച്ച ആശയവിനിമയങ്ങൾ ഉൾപ്പെട്ട ഇമെയിലുകളാണ് പുറത്തുവന്നിട്ടുള്ളത്.
ഇതുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള കരാറുകളുമായി ബന്ധപ്പെട്ട വിവരങ്ങളും പണം നൽകിയതുമായി ബന്ധപ്പെട്ട ബാങ്കിടപാടുകളുടെ വിവരങ്ങളും ഈ മെയിലുകളിലുണ്ട്. അർജന്റീന ഫുട്‌ബോൾ ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിലുള്ള തന്റെ പ്രത്യേക താൽപര്യമടക്കം അദ്ദേഹം പങ്കുവെച്ചിട്ടുള്ള മെയിലുകളുമുണ്ട്.
മെസ്സിയെ കേരളത്തിലെത്തിക്കാൻ സ്‌പോൺസറുമായി ചേർന്ന് ഉണ്ടാക്കിയ മൂന്ന് കരാറുകളിൽ 90 ലക്ഷം യുഎസ് ഡോളർ നൽകിയ ആദ്യ കരാറും, 55 ലക്ഷം യുഎസ് ഡോളറിന്റെ രണ്ടാമത്തെ കരാറും പണമിടപാടുകൾ വൈകിയത് കാരണമാണ് റദ്ദാക്കപ്പെട്ടത്.
അതേസമയം, മെസ്സിയെ കൊണ്ടുവരാൻ 130 കോടി രൂപ നൽകിയ ‘ടൂർ പ്രോ എന്റർ’ എന്ന കമ്പനി കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എഫ്.ബി.ഐ അന്വേഷണം നേരിടുന്ന ഒന്നാണെന്നും ഇതിനു പിന്നിൽ വലിയൊരു സാമ്പത്തിക സ്‌കാം നടന്നിട്ടുണ്ടെന്നും യൂത്ത് ലീഗ് ആരോപിക്കുന്നു.
നിലവിലെ കായികമന്ത്രി ഒ. ജനീഷ് അഴിമതിയിൽ മുൻ മന്ത്രിക്കും സ്‌പോൺസർക്കും പങ്കുണ്ടെന്ന് വ്യക്തമാക്കുകയും വിശദമായ അന്വേഷണത്തിനായി ഫയലുകൾ കൈമാറുകയും ചെയ്തിട്ടുണ്ട്.
Leave a Comment
Your comment will be visible after admin approval.