ദുബൈ: യു.എ.ഇയിലെ ഇന്ത്യൻ പാസ്പോർട്ട് സേവനത്തിൽ തുടരുന്ന പ്രതിസന്ധി ഇനിയും നീളും. ഇ ട്രാവ് ടെക് കമ്പനി ഫയൽ ചെയ്ത കേസ് ഡൽഹി ഹൈക്കോടതി ഈമാസം 13 ലേക്ക് വാദം കേൾക്കാൻ മാറ്റി. സേവനം പുതിയ കമ്പനിക്ക് ടെണ്ടർ നൽകിയത് ചോദ്യം ചെയ്താണ് കേസ്. കോഴിക്കോട്ടെ അൽഹിന്ദ് ട്രാവൽസിനായിരുന്നു ടെണ്ടർ ലഭിച്ചത്. ജൂലൈ ഒന്ന് അൽഹിന്ദ് സേവനം ആരംഭിക്കാനിരിക്കെയാണ് ടെണ്ടർ നടപടിയെ ചോദ്യം ചെയ്ത് ഇ ട്രാവ് ടെക് എന്ന കമ്പനി കേന്ദ്ര സർക്കാറിനെതിരെ സുപ്രീംകോടതിയേയും, ഡൽഹി ഹൈക്കോടതിയേയും സമീപിച്ചത്. വെറാസിസ് എന്ന കമ്പനിയും കേസിൽ കക്ഷി ചേർന്നിട്ടുണ്ട്. ഇതിൽ തീർപ്പുണ്ടാകുന്നത് വരെ പുതിയ കമ്പനിക്ക് സേവനങ്ങൾ കൈമാറാൻ നിയമ തടസ്സമുണ്ടാകും.
നേരത്തെ പാസ്പോർട്ട് സേവനം നൽകിയിരുന്ന ബി.എൽ.എസ് ഇന്റർനാഷണൽ പുതിയ കമ്പനി രംഗത്ത് വരുന്നതിന്റെ ഭാഗമായി ജൂൺ 25 മുതൽ പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തിവെച്ചിരുന്നു. പാസ്പോർട്ട് സേവനത്തിലെ പ്രതിസന്ധി പരിഹരിക്കാൻ ഇന്നലെ മുതൽ അബൂദബിയിലെ ഇന്ത്യൻ എംബസിയും, ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റും താൽകാലികമായി നേരിട്ട് അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിച്ചിരുന്നു. രാവിലെ 9 മുതൽ ഉച്ചക്ക് 12:30 വരെയാണ് ഈ കാര്യാലയങ്ങളിൽ അപേക്ഷ സ്വീകരിക്കുക.
Leave a Comment
Your comment will be visible after admin approval.