ചന്ദനപ്പള്ളി: പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവായുടെ വെടിക്കെട്ട് ഒഴിവാക്കി സ്നേഹഭവനങ്ങൾ നിർമ്മിക്കണമെന്ന ആഹ്വാനം മലങ്കര സഭയിൽ ആദ്യമായി ഏറ്റെടുത്ത് യാഥാർഥ്യമാക്കിയ ചന്ദനപ്പള്ളി സെന്റ് ജോർജ് വലിയപള്ളിയുടെ ലോക പ്രവാസി കൂട്ടായ്മ, വെറും 60 ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കിയ സ്നേഹഭവനം വയോധിക ദമ്പതികൾക്ക് സമർപ്പിച്ചു.

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പെരുന്നാളുകളിലെ ആർഭാടങ്ങൾ ഒഴിവാക്കി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകണമെന്ന് കാതോലിക്കാബാവാ ആഹ്വാനം ചെയ്തിരുന്നു. ഇതിന് പ്രവർത്തനമറുപടിയായി വെടിക്കെട്ട് ഒഴിവാക്കി അതിനായി മാറ്റിവെച്ച തുകയും പ്രവാസി കൂട്ടായ്മയുടെ സംഭാവനകളും ചേർത്താണ് ഭവനം നിർമിച്ചത്. മലങ്കര സഭയിൽ കാതോലിക്കാബാവായുടെ ആഹ്വാനം ആദ്യം പൂർത്തീകരിച്ച് ഭവനം കൈമാറുന്ന ഇടവക എന്ന വിശേഷണവും ചന്ദനപ്പള്ളി വലിയപള്ളിക്ക് സ്വന്തമായി.

ഇടവക വികാരി ഫാ. സുനിൽ എബ്രഹാം, സഹവികാരി ഫാ. ജോബിൻ യോഹന്നാൻ, സീനിയർ വൈദികൻ വെരി. റവ. കുര്യൻ വർഗീസ് കോർ എപ്പിസ്കോപ്പ എന്നിവർ ഭവന കൂദാശയ്ക്ക് നേതൃത്വം നൽകി.
ഭവനത്തിന്റെ താക്കോൽ കോൺട്രാക്ടർ ജെയിംസ് മാത്യു പ്രവാസി കൂട്ടായ്മയുടെ സീനിയർ അംഗങ്ങളായ ടി. കെ. വർഗീസ് വടക്കേതിൽ, അലക്സ് കൊപ്പാറ എന്നിവർക്ക് കൈമാറി. തുടർന്ന് വെരി. റവ. കുര്യൻ വർഗീസ് കോർ എപ്പിസ്കോപ്പ താക്കോൽ ഏറ്റുവാങ്ങി ഗുണഭോക്താക്കളായ കുടുംബത്തിന് കൈമാറി.
ഇടവകയുടെ ഉപഹാരം ട്രസ്റ്റി ഷിജു തങ്കച്ചൻ, സെക്രട്ടറി ടി. എം. വർഗീസ് എന്നിവർ ചേർന്ന് സമ്മാനിച്ചു.

ചടങ്ങിൽ ഭദ്രാസന കൗൺസിൽ അംഗം ഡോ. ജോർജ് വർഗീസ് കൊപ്പാറ, ആത്മീയ സംഘടനാ പ്രതിനിധികളായ വർഗീസ് കെ. ജെയിംസ്, ജോയൻ ജോർജ്, രാജു എം. ജോർജ്, ലിസി റോബിൻസ്, ഗ്രേസി പ്ലാമൂട്ടിൽ,ബാബുജി മണ്ണിൽ, ജേക്കബ് കുറ്റിയിൽ, പ്രസാദ് മാത്യു, എം. മോനിക്കുട്ടി, ബിജു ജോർജ്ജ്,പി. ഡി. തങ്കച്ചൻ, ജെഗി ജോൺ , ബിനോയ് മാത്യു,പ്രവാസി കൂട്ടായ്മ കോ-ഓർഡിനേറ്റർമാരായ റോയി വർഗീസ്, ഷാജി തോമസ്,മനോജ് ചന്ദനപ്പള്ളി എന്നിവർ നേതൃത്വം നൽകി.

Leave a Comment
Your comment will be visible after admin approval.