വന്ദേമാതരം മുഴുവൻ ആലപിക്കണമെന്നത് ഹീനമായ ചതി പ്രയോഗമെന്ന് എം എ ബേബി

Global Indian Writer · August 15, 2026 · 1 min read · 0 Comments · 0 Shares

ഡൽ‌ഹി: വന്ദേമാതരം മുഴുവൻ ആലപിക്കണമെന്നത് ഹീനമായ ചതി പ്രയോഗമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നും എം എ ബേബി പറഞ്ഞു. ദേശീയഗീതത്തിന്റെ ആദ്യത്തെ രണ്ട് ചരണങ്ങൾ എല്ലാവരും ആലപിക്കുന്നുണ്ടെന്ന് അദേഹം കൂട്ടിച്ചേർത്തു. വന്ദേമാതരം രണ്ട് ചരണങ്ങൾ മാത്രമേ പാടുള്ളൂ എന്നും മറ്റ് വരികൾ വർഗീയ ചുവയുള്ളതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പ്രതികരിച്ചിരുന്നു.

വന്ദേമാതരം ഒരു കാലത്തും ദേശീയ ഗാനം അല്ലെന്നും അതിനെ അങ്ങനെ ആക്കി തീർക്കാൻ ശ്രമിക്കുന്നുവെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഏറ്റവും ഗുരുതരമായ ഒന്നാണ് ചീഫ് സെക്രട്ടറി വന്ദേമാതരത്തിൽ ഇറക്കിയ ഉത്തരവ്. ആർഎസ്എസിന്റെ പിൻഗാമിയാവാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഉത്തരവെന്നും അത് ഇനിയും ആവർത്തിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. വന്ദേമാതരം പൂർണമായും ഒഴിവാക്കിയായിരുന്നു സംസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ. ദേശീയഗാനം മാത്രമാണ് ചടങ്ങുകളുടെ ഭാഗമായി ആലപിച്ചത്.

അതേസമയം ഡൽഹിയിലെ എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ വന്ദേമാതരം മുഴുവൻ ആലപിച്ചു. സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും ഇടപെട്ടെങ്കിലും മുഴുവൻ വരികളും ആലപിക്കുകയായിരുന്നു. വന്ദേമാതരം മുഴുവൻ ആലപിക്കേണ്ട എന്ന കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാടിനിടെ ആലാപനം വിവാദമായിരുക്കുകയാണ്. സംഭവം വിവാദമാക്കേണ്ടതില്ലെന്ന് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പ്രതികരിച്ചു. വന്ദേമാതരം മുഴുവൻ ആലപിക്കുന്നത് ആരും തടഞ്ഞില്ലെന്നും ജയ്റാം രമേശ് പറഞ്ഞു.

Share this story

Leave a Comment

Your comment will be visible after admin approval.