തെരഞ്ഞെടുപ്പു വിജയലഹരിയില്‍ പരിസരബോധം മറന്നു, ആലിംഗന വിവാദത്തില്‍ വിശദീകരണവുമായി ചെറിയാന്‍ ഫിലിപ്പ്

Global Indian Writer · May 21, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: ആലിംഗന വിവാദത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. തെരഞ്ഞെടുപ്പു വിജയലഹരിയില്‍ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനില്‍ അനേകം ക്യാമറകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മുമ്പില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ എല്ലാ കോണ്‍ഗ്രസ് എംഎല്‍എമാരെയും സ്‌നേഹത്തോടെ ആലിംഗനം ചെയ്തതെന്നും ഇതില്‍ തന്റെ ഭാഗത്ത് എന്തെങ്കിലും അനൗചിത്യം ഉണ്ടായെങ്കില്‍ പൊതു സമൂഹം സദയം പൊറുക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

‘പിതൃനിര്‍വിശേഷമായ സ്‌നേഹ പ്രകടനമാണ് ഞാന്‍ നടത്തിയതെന്ന് മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് ജെബി മേത്തര്‍ എംപി അന്നുതന്നെ പറഞ്ഞിരുന്നു. എന്റെ പെരുമാറ്റത്തില്‍ ഒരു ദുരുദ്ദേശ്യവും ഉണ്ടായിരുന്നില്ലെന്ന് ബിന്ദു കൃഷ്ണയും, തികച്ചും സ്വാഭാവികമായ പ്രവൃത്തി മാത്രമാണെന്ന് ഷാനിമോള്‍ ഉസ്മാനും പറഞ്ഞിട്ടുണ്ട്. വര്‍ഷങ്ങളായി പരിചയമുള്ള ഇവരെല്ലാം എന്റെ കുഞ്ഞനുജത്തിമാരാണ്. ഇന്ന് ഇന്ദിരാ ഭവനില്‍ വെച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഇവരോടെല്ലാം ആഹ്ലാദപൂര്‍വ്വം സൗഹൃദം പങ്കുവെച്ചു.

അരനൂറ്റാണ്ടിനു മുമ്പ് രാഷ്ട്രീയ പീഢനത്തില്‍ നട്ടെല്ലിനും സുഷുമ്നാ കാണ്ഡത്തിനും ക്ഷതമേറ്റതിനെ തുടര്‍ന്ന് ക്രമേണ അരയ്ക്കു താഴെയുള്ള നാഡീവ്യവസ്ഥ തകച്ചയിലായി. കാലുകളിലെ പേശികള്‍ ശോഷിച്ചു. തുടര്‍ച്ചയായ ചികിത്സ കൊണ്ടാണ് ഇപ്പോഴും എഴുന്നേറ്റു നടക്കുന്നത്. ഒറ്റയാനായി സന്യാസ സദൃശമായ ജീവിതം നയിക്കുന്ന എന്നെ ഒരു സ്ത്രീലമ്പടനായി ചില സാമൂഹ്യമാധ്യമങ്ങള്‍ ചിത്രീകരിച്ചത് മാനസികമായി തളര്‍ത്തി. ദിവസങ്ങളായി ഉറക്കം നഷ്ടപ്പെടുത്തി. എനിക്ക് സാന്ത്വനമരുളിയ എന്നെ അറിയാവുന്ന അഭ്യുദയകാംക്ഷികളോട് നന്ദി പറയുന്നു.’ -ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.

Share this story

Leave a Comment

Your comment will be visible after admin approval.