മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ആവശ്യത്തിൽ നോട്ടീസ് അയച്ച് ഹൈക്കോടതി

Global Indian Writer · September 14, 2026 · 1 min read · 0 Comments · 0 Shares

കൊച്ചി: ചെക്ക് കേസിലെ ശിക്ഷാവിധിയുടെ അടിസ്ഥാനത്തിൽ പാലാ എംഎൽ‌എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ആവശ്യത്തിൽ നോട്ടീസ് അയച്ച് ഹൈക്കോടതി. മാണി സി കാപ്പൻ, തിരഞ്ഞെടുപ്പ് കമ്മീഷൻ, നിയമസഭാ സ്പീക്കർ, ചീഫ് സെക്രട്ടറി എന്നിവർ ഒരാഴ്ചയ്ക്കകം മറുപടി നൽകണം. മുംബൈ മലയാളി ദിനേശ് മേനോന്റെ ഹർജിയിലാണ് നടപടി. ചെക്ക് കേസിലെ ശിക്ഷാവിധിയുടെ അടിസ്ഥാനത്തിൽ അയോഗ്യനാക്കണമെന്നാണ് ആവശ്യം.

ബോറിവ്‍ലിയിലെ അഡീഷണൽ മെട്രോപ്പൊലീസറ്റൻ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. നാല് കേസുകളിലായി അഞ്ച് കോടി മുപ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനുമായിരുന്നു കോടതി ഉത്തരവ്. നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ മൂന്ന് മാസം കൂടി തടവ് അനുഭവിക്കണം. കണ്ണൂർ എയർപോർട്ടിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതി. കേസിൽ എറണാകുളം പ്രിസിപ്പൽ സെഷൻസ് കോടതി മാണി സി കാപ്പനെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിന് ശേഷമാണ് മുംബൈയിലെ കോടതിയിൽ കേസ് കൊടുത്തത്. 2015 മുതൽ നടക്കുന്ന നിയമവ്യവഹാരത്തിന്റെ ഭാഗമായാണ് വിധി വന്നിരുന്നത്.

1881ലെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് സെക്‌ഷൻ 138 പ്രകാരമാണ് മാണി സി.കാപ്പനെ ശിക്ഷിച്ചിരിക്കുന്നത്. ആദ്യ ചെക്കു കേസിൽ മാണി സി.കാപ്പന് ഒരു വർഷത്തെ സാധാരണ തടവുശിക്ഷയും 1.20 കോടി നഷ്ടപരിഹാരവും വിധിച്ചു. രണ്ടാമത്തെ കേസിൽ ആറ് മാസം സാധാരണ തടവും 70 ലക്ഷം രൂപ നഷ്ടപരിഹാരവുമാണ് ശിക്ഷ. മൂന്നാമത്തെ കേസിൽ ഒരു വർഷത്തെ സാധാരണ തടവും 1.70 കോടി രൂപ നഷ്ടപരിഹാരം വിധിച്ചിട്ടുണ്ട്. നാലാമത്തെ കേസിൽ ഒരു വർഷത്തെ സാധാരണ തടവും 1.70 കോടി രൂപയാണ് നഷ്ടപരിഹാരം വിധിച്ചിരിക്കുന്നത്.

Share this story

Leave a Comment

Your comment will be visible after admin approval.