കോട്ടയം: പാലാ നഗരസഭയിൽ കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസിനെതിരെ മോഷണ പരാതിയുമായി നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം. ബിജു മാത്യൂസ് തന്റെ വിലപിടിപ്പുള്ള വാച്ചും ചില സീൽ ചെയ്ത ഫയലുകളും മോഷ്ടിച്ചെന്നാണ് ചെയർപേഴ്സൺ ആരോപിക്കുന്നത്. പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് സ്വതന്ത്ര കൗൺസിലർമാരുടെ പിന്തുണയോടെ ഭരണം നടത്തുന്ന യുഡിഎഫിന് ഈ ആഭ്യന്തര തർക്കം വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. ടീം യുഡിഎഫിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ഈ മൂന്ന് സ്വതന്ത്രരും ലെഫ്റ്റടിച്ചു. തർക്കം രൂക്ഷമായതോടെ യുഡിഎഫ് ഭരണം കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.
കഴിഞ്ഞ വെള്ളിയാഴ്ച കൊട്ടാരമറ്റം ബസ് സ്റ്റാൻഡിനുള്ളിലെ ഓട്ടോ സ്റ്റാന്റുമായി ബന്ധപ്പെട്ട തർക്കമാണ് നിലവിലെ നാടകീയ സംഭവങ്ങൾക്ക് തുടക്കമിട്ടത്. തന്നെ ചെയർപേഴ്സന്റെ പിതാവായ ബിനു പുളിക്കകണ്ടം മർദ്ദിച്ചു എന്നാരോപിച്ച് ബിജു മാത്യൂസ് പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഉദ്യോഗസ്ഥർ ബിജു മാത്യൂസിനൊപ്പം ചെയർപേഴ്സന്റെ ചേംബറിൽ പരിശോധനയ്ക്കെത്തിയ സമയത്താണ് വാച്ച് മോഷണം പോയതായി ദിയ ബിനു ആരോപിക്കുന്നത്.
കേരള കോൺഗ്രസ് എമ്മിന്റെ ഉറച്ച കോട്ടയായ പാലായിൽ വിഡി സതീശനും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കൾ നേരിട്ട് ഇടപെട്ടാണ് സ്വതന്ത്രരെ കൂട്ടുപിടിച്ച് യുഡിഎഫ് ഭരണം പിടിച്ചെടുത്തത്. അതുകൊണ്ടുതന്നെ നിലവിലെ പ്രതിസന്ധി പരിഹരിക്കാനായില്ലെങ്കിൽ അത് സംസ്ഥാന തലത്തിൽ തന്നെ യുഡിഎഫിന് വലിയ രാഷ്ട്രീയ ക്ഷീണമുണ്ടാക്കും. ഏതെങ്കിലും തരത്തിൽ ചർച്ചകളിലൂടെ ഈ തർക്കങ്ങൾ പരിഹരിക്കാനാണ് മുതിർന്ന നേതാക്കൾ ഇപ്പോൾ ശ്രമിക്കുന്നത്. എന്നാൽ തർക്കം പരിഹരിക്കപ്പെടാത്ത പക്ഷം നഗരസഭയിലെ ഭരണം തന്നെ നഷ്ടപ്പെടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
നിലവിലെ സാഹചര്യത്തിൽ വിഡി സതീശനെയും രമേശ് ചെന്നിത്തലയെയും കണ്ട് തങ്ങളുടെ പരാതികൾ ബോധിപ്പിക്കാനാണ് പുളിക്കകണ്ടം കുടുംബത്തിന്റെ തീരുമാനം. ഭരണപരമായ സ്തംഭനാവസ്ഥ ഒഴിവാക്കാൻ ചർച്ചകൾ സഹായിക്കുമെന്ന് നേതാക്കൾ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കൗൺസിലർമാർ തമ്മിലുള്ള വ്യക്തിപരമായ തർക്കം ഇതിന് തടസ്സമാകുന്നുണ്ട്.
Leave a Comment
Your comment will be visible after admin approval.