വായനാദിനത്തോടനുബന്ധിച്ച് പുതിയ തീരുമാനം പ്രഖ്യാപിച്ച് പാലക്കാട് എംഎൽഎ രമേഷ് പിഷാരടി. പൊതുപരിപാടികളിൽ മൊമെന്റോ, പൊന്നാട, ബൊക്കെ എന്നിവ തരുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. എന്തെങ്കിലും തരണമെന്ന് നിർബന്ധമാണെങ്കിൽ ഇത്തരം വസ്തുക്കൾക്ക് പകരം പുസ്തകങ്ങൾ തരണമെന്നും അങ്ങനെ കിട്ടുന്ന പുസ്തകങ്ങൾ വായിക്കുകയും വായനശാലയ്ക്ക് കൊടുക്കുകയും ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് രമേഷ് പിഷാരടി ഇക്കാര്യം അറിയിച്ചത്.
എംഎൽഎ എന്ന നിലയിൽ മാസം കുറഞ്ഞത് 50 പൊതുപരിപാടികളിലെങ്കിലും താൻ പങ്കെടുക്കുന്നുണ്ട്. എല്ലാ പരിപാടികളിലും മൊമെന്റോ, പൊന്നാട, ബൊക്കെ എന്നിവയിൽ ഏതെങ്കിലുമോ മൂന്നും കൂടിയോ ലഭിക്കുന്നുണ്ട്. ഇതിനായി കുറഞ്ഞത് ആയിരം രൂപയെങ്കിലും ചെലവുണ്ടാകും. സംഘാടകർക്ക് ഇത് ഒഴിവാക്കാം, ഒഴിവാക്കണം. അതൊരു സ്നേഹമാണെന്ന് അറിയാം. നിർബന്ധമാണെങ്കിൽ ഇവയ്ക്ക് പകരം പുസ്തകം തന്നാൽ മതി. അത് വായിക്കാം വായനശാലയ്ക്ക് കൊടുക്കാം -രമേഷ് പിഷാരടി പറഞ്ഞു.
രമേഷ് പിഷാരടിയുടെ തീരുമാനത്തെ ഇരുകൈയും നീട്ടിയാണ് സോഷ്യൽ മീഡിയ സ്വാഗതം ചെയ്തത്. അദ്ദേഹത്തിന്റെ പ്രഖ്യാപനത്തെ നിരവധി പേർ കമന്റുകളിലൂടെ അഭിനന്ദിച്ചു. ‘നല്ല തീരുമാനം, എംഎൽഎയുടെ ഓഫീസിലെ സ്റ്റാഫിനോട് പറഞ്ഞാൽ മതി, ബുക്ക് ചെയ്യാൻ വരുമ്പോൾ മൊമെന്റോ ഒഴിവാക്കാൻ, നിർബന്ധം ആണെങ്കിൽ വായിക്കാൻ കഥ, നോവൽ, തുടങ്ങിയ പുസ്തകങ്ങൾ മതിയെന്ന്’ -ഇതാണ് ഒരാൾ കുറിച്ചത്. ‘ഉപഹാരങ്ങളേക്കാൾ അറിവിന് പ്രാധാന്യം നൽകിയ എംഎൽഎയുടെ തീരുമാനം ഒരു ജനപ്രതിനിധിയുടെ സാമൂഹിക പ്രതിബദ്ധതയുടെ മികച്ച ഉദാഹരണമാണ്. അഭിനന്ദനങ്ങൾ’ എന്ന് മറ്റൊരാൾ കുറിച്ചു. ഇത് മറ്റ് എംഎൽഎമാരോടും പിന്തുടരാൻ പറയണമെന്ന് ഇനിയൊരാൾ നിർദേശിച്ചു.
രമേഷ് പിഷാരടിയുടെ പോസ്റ്റ്
പുതിയ തീരുമാനം ✍️
മെമെന്റോ, പൊന്നാടാ, ബൊക്കെ എന്നിവ എനിക്ക് തരുന്നത് ഒഴിവാക്കാം.
ഒരു മാസം കുറഞ്ഞത് 50 പൊതുപരിപാടികളിൽ എങ്കിലും എംഎൽഎ എന്ന നിലയിൽ പങ്കെടുക്കുന്നുണ്ട്.
ഇവയിലേതെങ്കിലും ഒന്നോ മൂന്നും ചേർന്നോ ലഭിക്കും. ഇതിനു കുറഞ്ഞത് 1000 രൂപയെങ്കിലും ആയേക്കും.
എനിക്ക് വേണ്ടി ആ പണം ചിലവാക്കുന്നത് സംഘാടകർക്ക് ഒഴിവാക്കാം. ഒഴിവാക്കണം.
അതൊരു സ്നേഹമാണെന്ന് അറിയാം. അഥവാ നിർബന്ധമെങ്കിൽ
അവയ്ക്ക് പകരം ഒരു പുസ്തകം തന്നാൽ മതി. വായിക്കാം… വായനശാലയ്ക്ക് കൊടുക്കാം…….
പാലക്കാടിന് വേണ്ടി
സ്നേഹപൂർവ്വം
രമേഷ് പിഷാരടി
ഇന്നലെ ലോക വായനാദിനം ആയിരുന്നു.…
Leave a Comment
Your comment will be visible after admin approval.