ഒട്ടാവ: കൗമാരക്കാരുടെ മാനസികാരോഗ്യവും സുരക്ഷയും മുൻനിർത്തി, 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്താൻ ഒരുങ്ങി കാനഡ. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള കനേഡിയൻ സർക്കാർ ഇത് സംബന്ധിച്ച ചരിത്രപരമായ ‘ഡിജിറ്റൽ സുരക്ഷാ ബിൽ’ പാർലമെന്റിൽ അവതരിപ്പിച്ചു. ആസ്ട്രേലിയക്ക് പിന്നാലെയാണ് ഇപ്പോൾ കാനഡയും കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് മേൽ കടുത്ത നിയന്ത്രണങ്ങളുമായി രംഗത്തെത്തുന്നത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് പുറമെ എ.ഐ ചാറ്റ്ബോട്ടുകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നിർദേശങ്ങളും ഈ ബില്ലിലുണ്ട്. എ.ഐ സാങ്കേതികവിദ്യകൾക്കായി പ്രത്യേക ഡിജിറ്റൽ റെഗുലേറ്ററെ നിയമിക്കാനും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.
പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്ന ആഗോള കമ്പനികൾക്ക് നേരെ കടുത്ത സാമ്പത്തിക ശിക്ഷാനടപടികളാണ് കാനഡ പ്രഖ്യാപിച്ചിരിക്കുന്നത്. നിയമം ലംഘിക്കുന്ന കമ്പനികളുടെ ആഗോള വരുമാനത്തിന്റെ 3 ശതമാനമോ അല്ലെങ്കിൽ 10 മില്യൺ കനേഡിയൻ ഡോളറോ (ഏകദേശം 7.2 മില്യൺ യു.എസ് ഡോളർ) ഇതിൽ ഏതാണോ ഉയർന്ന തുക അത് പിഴയായി ഈടാക്കാൻ ബില്ലിൽ വ്യവസ്ഥയുണ്ട്.
Leave a Comment
Your comment will be visible after admin approval.