ഐഎഎസ് കോച്ചിങ് അക്കാദമി ഡയറക്ടറെ തോക്കിൻമുനയിൽ നിർത്തിയത് 4 മണിക്കൂർ; തട്ടിയെടുത്തത് 1.89 കോടി

Global Indian Writer · May 4, 2026 · 1 min read · 0 Comments · 0 Shares

ഭോപാൽ ഭോപാലിൽ പ്രമുഖ ഐഎഎസ് കോച്ചിങ് അക്കാദമി ഡയറക്ടറെ തട്ടിക്കൊണ്ടുപോയി തോക്കിൻമുനയിൽ നിർത്തി, 1.89 കോടി രൂപ തട്ടിയെടുത്തു. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ശുഭ്ര രഞ്ജൻ ഐഎഎസ് അക്കാദമി ഡയറക്ടർ ശുഭ്ര രഞ്ജനാണ് അതിക്രമത്തിന് ഇരയായത്. അക്കാദമിയുടെ ഭോപാൽ ഫ്രാഞ്ചൈസി നടത്തിയിരുന്ന പ്രിയങ്ക് ശർമ്മ എന്ന വ്യക്തിയാണ് ആസൂത്രിത കുറ്റകൃത്യത്തിനു പിന്നിലെന്ന് പൊലീസ് കണ്ടെത്തി.

ഭോപാലിൽ പുതിയ സെന്റർ തുടങ്ങുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനെന്ന വ്യാജേന ശുഭ്ര രഞ്ജനെ ഡൽഹിയിൽ നിന്നും വിളിച്ചുവരുത്തുകയായിരുന്നു. ഭോപാലിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കുകയായിരുന്ന അവരെ പ്രിയങ്ക് തന്റെ വാഹനത്തിൽ കയറ്റി ബാഗ്സെവാനിയ പ്രദേശത്തുള്ള ഒരു വാടക ഫ്ലാറ്റിലേക്ക് കൊണ്ടുപോയി. അവിടെ തോക്കുകളുമായി കാത്തുനിന്ന ഗുണ്ടാസംഘം അവരെയും സഹപ്രവർത്തകരെയും ബന്ദികളാക്കുകയായിരുന്നു. 

ശുഭ്ര രഞ്ജന്റെയും മറ്റും നിലവിളികൾ പുറത്തുകേൾക്കാതിരിക്കാൻ ഫ്ലാറ്റിൽ ഉച്ചത്തിൽ ‘സുന്ദരകാണ്ഡം’ പാരായണം സംഘടിപ്പിച്ചിരുന്നു. ഭക്തിയല്ല, മറിച്ച് ക്രൂരത മറയ്ക്കാനുള്ള തന്ത്രമായാണ് ഇതിനെ പൊലീസ് കാണുന്നത്. ഏകദേശം നാല് മണിക്കൂറോളം തോക്കിൻമുനയിൽ നിർത്തി 1.89 കോടി രൂപ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇവർ നിർബന്ധപൂർവം മാറ്റിച്ചു. പൊലീസിനെ സമീപിക്കാതിരിക്കാൻ അവരെക്കൊണ്ട് നിർബന്ധപൂർവം ചില വിഡിയോകൾ റെക്കോർഡ് ചെയ്യിപ്പിക്കുകയും സഹപ്രവർത്തകരെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പണം തട്ടിയ ശേഷം ഇവരെ വിട്ടയച്ചെങ്കിലും ഭോപാൽ ക്രൈംബ്രാഞ്ച് അതിവേഗം അന്വേഷണം ആരംഭിച്ചു. പിടിയിലാകുമെന്ന് ഉറപ്പായപ്പോൾ പ്രതിയായ പ്രിയങ്ക് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുകയും, പിന്നീട് അസുഖം അഭിനയിച്ച് ഭോപാൽ എയിംസ് ആശുപത്രിയിലെ ഐസിയുവിൽ അഭയം തേടുകയും ചെയ്തു. എന്നാൽ പൊലീസ് അവിടെയെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. 

പ്രിയങ്കിന്റെ അമ്മയും ഭാര്യയും പൊലീസിനെ തടയാൻ ശ്രമിച്ചെങ്കിലും അറസ്റ്റ് രേഖപ്പെടുത്തി. പ്രിയങ്കിനെ കൂടാതെ അഞ്ച് കൂട്ടാളികളെ കൂടി പൊലീസ് പിടികൂടിയിട്ടുണ്ട്. മൂന്ന് പേർക്കായി തിരച്ചിൽ തുടരുകയാണ്. തട്ടിയെടുത്ത 1.89 കോടി രൂപ ബാങ്ക് അക്കൗണ്ടുകളിൽ തന്നെ പൊലീസ് മരവിപ്പിച്ചു. ഈ തുക ഉടൻ ഉടമയ്ക്ക് തിരികെ നൽകാനുള്ള നടപടികൾ ആരംഭിച്ചു. ഡൽഹിയിൽ സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന പ്രിയങ്കിന് അക്കാദമിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. തന്റെ സ്വാധീനം ഉപയോഗിച്ച് വിശ്വാസം നേടിയെടുത്ത ശേഷമാണ് ഇയാൾ ഈ ചതി നടത്തിയത്.

Share this story

Leave a Comment

Your comment will be visible after admin approval.