തിരുവനന്തപുരം : കേരളത്തിലെ മെഡിക്കൽ, എൻജിനീയറിങ് പ്രവേശനത്തിന് ഈ വർഷം ഫീസ് അടച്ച് അപേക്ഷിച്ചത് 1.78 ലക്ഷം വിദ്യാർഥികൾ. അപേക്ഷകരുടെ എണ്ണം മുൻവർഷത്തെക്കാൾ കൂടുതലാണ്.കഴിഞ്ഞ വർഷം മെഡിക്കൽ, എൻജിനീയറിങ് കോഴ്സുകളിലേക്ക് 1.67 ലക്ഷം പേരാണ് അപേക്ഷിച്ചത്. ഇത്തവണ എൻജിനീയറിങ്ങിനു മാത്രം 95,000 പേർ അപേക്ഷിച്ചു. കഴിഞ്ഞ തവണ 93,000 അപേക്ഷകരാണ് ഉണ്ടായിരുന്നത്.
മെഡിക്കൽ കോഴ്സുകളിലേക്ക് 1.27 ലക്ഷം പേർ അപേക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെക്കാൾ 2000 അപേക്ഷകർ കൂടുതൽ. എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ ആദ്യ പേപ്പർ എഴുതുന്നവരെയാണ് ബിഫാം പ്രവേശനത്തിന് പരിഗണിക്കുക. ഫാർമസിക്ക് അപേക്ഷിച്ചവരുടെ മാത്രം കണക്ക് എടുത്താൽ 1.22 ലക്ഷം വരും. കൂടുതൽ കോഴ്സുകൾ ചേർക്കാൻ വിദ്യാർഥികൾക്ക് നാളെ വരെ സമയം നൽകിയതിനാൽ അന്തിമ കണക്കിൽ വ്യത്യാസം വരാം. അനുബന്ധ രേഖകൾ അപ്‌ലോഡ് ചെയ്യാൻ വിദ്യാർഥികൾക്ക് 20 വരെ സമയം നൽകിയിട്ടുണ്ട്.