പാല: മകന്റെ വാഹനാപകടക്കേസിൽ മരണമടഞ്ഞ യുവാക്കളുടെ കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ജോസ് കെ മാണി. മണിമലയിലെത്തി യുവാക്കളുടെ വീട് സന്ദർശിച്ച ജോസ് കെ മാണി കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു. അതേസമയം, കേസുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിൻ്റെ തീരുമാനം.
അപകടം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും ജോസ് കെ മാണി ഈ കുടുംബത്തെ ബന്ധപ്പെട്ടിരുന്നില്ല. ഇതിനു പിന്നാലെയാണ് രാത്രിയോടെ ജോസ് കെ മാണി മണിമലയിലെ വീട്ടിലെത്തിയത്. കുടുംബത്തിന്റെ ദുഖത്തിൽ പങ്കു ചേരുന്നതായി ജോസ് കെ മാണി പറഞ്ഞു. എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കേസുമായി മുന്നോട്ട് പോകാൻ തന്നെയാണ് കുടുംബത്തിന്റെ തീരുമാനം. നീതി തേടി ഏതറ്റം വരെയും പോകുമെന്ന് പിതാവ് ജോളിച്ചൻ പറയുന്നു.
അമിത വേഗതയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ കെ എം മാണി ജൂനിയറിന്റെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. മണിമല സ്വദേശികളായ ജിൻസ്, ജിസ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. മനപൂർവമല്ലാത്ത നരഹത്യ ചുമത്തിയാണ് പൊലീസ് കുഞ്ഞുമാണിയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. ശനിയാഴ്ച വൈകിട്ടായിരുന്നു അപകടമുണ്ടായത്. അന്നേ ദിവസം ശക്തമായ മഴയുണ്ടായിരുന്നു. കുഞ്ഞുമാണി ഓടിച്ചിരുന്ന ഇന്നോവ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യവേ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം കറങ്ങുകയും കാറിന് പിന്നിൽ സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ ഇടിയ്ക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.