പത്തനംതിട്ട: ടിക്കറ്റിന്റെ ബാക്കി തുക നൽകാൻ താമസിച്ചതിന്റെ പേരിൽ കെ എസ് ആർ ടി സി ബസിന്റെ ചില്ലെറിഞ്ഞു തകർത്തയാളെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. കുന്നന്താനം ആഞ്ഞിലിത്താനം മുളമൂട്ടിൽ രതീഷ് (47) ആണ് പിടിയിലായത്. 22ന് വൈകിട്ട് 04.30ന് കോട്ടയം – ചെങ്ങന്നൂർ റൂട്ടിൽ ഓടുന്ന കോട്ടയം ഡിപ്പോയിലെ കെ എസ് ആർ ടി സി ബസിലെ കണ്ടക്ടർ ടിക്കറ്റ് എടുത്തതിന്റെ ബാക്കി തുകയായ 7 രൂപ നൽകാൻ താമസിച്ചതിന് കുറ്റൂർ ബസ് സ്റ്റോപ്പിൽ ബസിറങ്ങിയ പ്രതി റോഡ് സൈഡിൽ കിടന്ന ഒരു കല്ലെടുത്ത് ബസിന്റെ പിൻവശത്തെ ഗ്ലാസ് എറിഞ്ഞുതകർക്കുകയായിരുന്നു. തുടർന്ന് ബസ് കണ്ടക്ടറായ സിജോ എം ഡാനിയേൽ തിരുവല്ല പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. എസ് സി പി ഒ അൻവർഷാ മൊഴി രേഖപ്പെടുത്തി എസ് ഐ രവിചന്ദ്രൻ പൊതുമുതൽ നശിപ്പിച്ചതിന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തിരുവല്ല പോലീസ് ഇൻസ്പെക്ടർ എസ് സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കുറ്റൂരിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കുശേഷം സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കി. ട്രിപ്പ് മുടങ്ങിയതിലും ബസിന്റെ ഗ്ലാസ് പൊട്ടിയതിലും വച്ച് 30000 രൂപയുടെ നഷ്ടം ഉണ്ടായതായി കെ എസ് ആർ ടി സി അധികൃതർ അറിയിച്ചു. പ്രതിയായ രതീഷ് തിരുവല്ല പോലീസ് സ്റ്റേഷനിലെ 3 ക്രിമിനൽ കേസുകളിലും കീഴ്വായ്പൂർ പോലീസ് സ്റ്റേഷനിലെ ഒരു കേസിലും പ്രതിയാണ്. തിരുവല്ല പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ എസ് ഐ മാരായ രവിചന്ദ്രൻ, ജയ്മോൻ, താഹക്കുട്ടി, എസ് സി പി ഒ അൻവർഷ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.



