കണ്ണൂര്‍: ബിഡിഎസ് വിദ്യാര്‍ഥി നിതിൻ രാജിൻ്റെ മരണത്തിൽ ആരോപണ വിധേയനായ ഡോ.കെ. റാമിനെ പുറത്താക്കിയതായി അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളജ് മാനേജ്മെൻ്റ്. രക്ഷിതാക്കളുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇയാളെ നേരത്തെ കോളജിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.
അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു നിതിന്‍ രാജ്.കോളജിലെ ഓറല്‍ പാത്തോളജി വിഭാഗം മേധാവിയാണ് ഡോ. കെ. റാം. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് റാമിനെതിരെ ആത്മഹത്യാപ്രേരണാകുറ്റം,പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു.
റാമിനെതിരെ നിരവധി വിദ്യാര്‍ഥികളാണ് രംഗത്തെത്തിയത്. മോശമായി പെരുമാറുന്നയാളാണെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. മുമ്പ് നടപടി നേരിട്ടിരുന്നുവെന്നും ഇവര്‍ പറയുന്നു. ജൂനിയര്‍ ബാച്ചിലെ വിദ്യാര്‍ഥികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അധ്യാപകനെതിരെ രണ്ട് മാസത്തെ സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചുവെന്ന് കോളജിലെ വിദ്യാര്‍ഥികള്‍ പ്രതികരിച്ചിരുന്നു.
നിതിൻ്റെ മരണം നടന്ന് ആറു ദിവസമായിട്ടും ആരോപണ വിധേയർക്കെതിരെ നടപടി ഉണ്ടാകാത്തതിനെ തുടർന്ന് ഇന്ന് രാവിലെ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ മുഴുവൻ വിദ്യാർഥികളും പരസ്യ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ജാതീയ അധിക്ഷേപം നടത്തിയ ഡോ. എം.കെ. റാമിനെ പുറത്താക്കുന്നതുവരെ സമരം തുടരുമെന്ന് വിദ്യാർഥികൾ വ്യക്തമാക്കിയിരുന്നു. വെളുത്ത കോട്ട് അഴിച്ചാണ് കാമ്പസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധം അറിയിച്ചത്. ഡ്യൂട്ടിയിൽ നിന്ന് വിട്ട് നിന്ന് ഹൗസ് സർജൻമാരും പ്രതിഷേധത്തിൽ പങ്കാളികളായിയിരുന്നു.



