ന്യൂയോര്‍ക്ക്: യുക്രൈനില്‍ വെടിനിര്‍ത്തല്‍ സാധ്യമാകാത്തത് റഷ്യ വിസമ്മതിക്കുന്നതുകൊണ്ടാണ് എന്ന ആരോപണവുമായി യുക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കി. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ സംസാരിക്കവേയാണ് സെലന്‍സ്‌കിയുടെ വിമർശനം. ആയിരക്കണക്കിന് കുട്ടികളെ തട്ടിക്കൊണ്ടുപോകുക, സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിക്കുക, യൂറോപ്പിലുടനീളം അസ്ഥിരത പടര്‍ത്തുക തുടങ്ങിയ കുറ്റങ്ങളും അദ്ദേഹം റഷ്യയ്‌ക്കെതിരെ ഉന്നയിച്ചു.
‘രക്തച്ചൊരിച്ചിലിനിടയിലും യുക്രൈന്‍കാര്‍ സമാധാനപ്രിയരായ ജനങ്ങളാണ്’ എന്ന് പറഞ്ഞ സെലെന്‍സ്‌കി, ‘നമ്മുടെ കുട്ടികളെ നാട്ടിലേക്ക് തിരികെ കൊണ്ടുവരാന്‍ എത്ര സമയമെടുക്കും?’ എന്നും സഭയോട് ചോദിച്ചു. റഷ്യയുടെ ആക്രമണം യുക്രൈനില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും സെലന്‍സ്‌കി മുന്നറിയിപ്പ് നല്‍കി.



