ന്യൂഡൽഹി: 2025ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. പെരിഫറൽ ഇമ്മ്യൂൺ ടോളറൻസുമായി (peripheral immune tolerance) ബന്ധപ്പെട്ട കണ്ടെത്തലുകൾക്ക് മേരി ഇ. ബ്രാങ്കോ, ഫ്രെഡ് റാംസ്‌ഡെൽ, ഷിമോൺ സകാഗുച്ചി എന്നിവർക്കാണ് പുരസ്കാരം.
രോഗപ്രതിരോധ കോശങ്ങൾ സ്വന്തം ശരീരത്തെ ആക്രമിക്കുന്നത് തടയുന്ന രോഗപ്രതിരോധ സംവിധാനത്തിലെ സുരക്ഷ സംവിധാനങ്ങളായ റെഗുലേറ്ററി ടി കോശങ്ങളെ തിരിച്ചറിഞ്ഞതിനാണ് പുരസ്കാരം. ഓട്ടോഇമ്മ്യൂൺ രോഗങ്ങളുടെ ചികിത്സയിലും കാൻസർ ചികിത്സയിലുമടക്കം നിർണായക വഴിത്തിരിവാണ് കണ്ടെത്തൽ. മൂലകോശം മാറ്റിവെച്ച ശേഷമുള്ള സങ്കീർണതകൾ ഫലപ്രദമായി നേരിടാനും കണ്ടെത്തൽ ഗുണംചെയ്യുമെന്നാണ് പ്രതീക്ഷ.
രോഗപ്രതിരോധ സംവിധാനം എങ്ങനെ പ്രവർത്തിക്കുന്നുവെന്നും, എന്തുകൊണ്ടാണ് നമുക്ക് ഗുരുതരമായ ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ പെട്ടെന്ന് പിടിപെടാത്തതെന്നും മനസ്സിലാക്കുന്നതിന് കണ്ടെത്തലുകൾ നിർണ്ണായകമാണെന്ന് നൊബേൽ കമ്മിറ്റി ചെയർമാൻ ഓലെ കാംപെ പറഞ്ഞു.



