തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾക്കായി റോഡുമാർഗം തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നവർ ഏറെനാളായി എൻഎച്ച് ഒഴിവാക്കി എംസി റോഡാണ് തിരഞ്ഞെടുക്കുന്നത്. പണി തുടരുന്ന ദേശീയപാതയിലെ ഗതാഗതകുരുക്കും പൊടിശല്യം ഉൾപ്പെടെയുള്ള റോഡിലെ അസൗകര്യങ്ങളും യാത്രക്കാരെ എംസി റോഡ് തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കാറുണ്ട്. നിലവിൽ ഇരുചക്രവാഹനങ്ങൾക്കും കാറുകൾക്കും വെഞ്ഞാറമൂട് വഴി കടന്നുപോകാനാവും. എന്നാൽ തിരക്ക് വര്‍ധിച്ചാൽ ഇവയ്ക്കും നിയന്ത്രണം ബാധകമാകും.
എംസി റോഡില്‍ വെഞ്ഞാറമൂട്ടില്‍ മേൽപാല നിർമാണവുമായി ബന്ധപ്പെട്ട് പുതിയ ഗതാഗത നിയന്ത്രണങ്ങൾ നിലവിൽ വരികയാണ്. ബുധനാഴ്ച മുതൽ പുതുക്കിയ ട്രാഫിക് നിയന്ത്രണങ്ങൾ നടപ്പിലാക്കുമെന്ന് അധികൃതർ അറിയിച്ചു. ഡി.കെ മുരളി എംഎൽഎയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് പുതുക്കിയ ട്രാഫിക് നിയന്ത്രണങ്ങൾ ചർച്ച ചെയ്തത്. ഇതുപ്രകാരം നാളെ മുതൽ നടപ്പിലാക്കുന്ന നിയന്ത്രണങ്ങൾ ഇപ്രകാരമാണ്:
- ഒരുതരത്തിലുമുള്ള ഹെവി വാഹനങ്ങളും വെഞ്ഞാറമൂട് ഭാഗത്തേക്ക് കടന്നു വരാൻ അനുവദിക്കില്ല. തിരുവനന്തപുരത്ത്നിന്ന് വരുന്ന ഹെവി വാഹനങ്ങൾ കന്യാകുളങ്ങരയിൽനിന്ന് ഇടത്തേക്കും വെമ്പായത്ത് നിന്ന് വലത്തേക്കും തിരിഞ്ഞു പോകേണ്ടതും കൊട്ടാരക്കര ഭാഗത്ത്നിന്ന് വരുന്ന ഹെവി വാഹനങ്ങൾ കിളിമാനൂർ, കാരേറ്റ് വാമനപുരം ജങ്ഷനുകളിൽനിന്ന് വലത്തേക്കും തിരിഞ്ഞു പോകേണ്ടതാണ്.
- കൊട്ടാരക്കരയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകേണ്ട കെഎസ്ആർടിസി ബസുകൾ അമ്പലമുക്കിൽ നിന്ന് വെഞ്ഞാറമൂട് സ്റ്റാന്റിൽ എത്തി തിരിച്ച് നാഗരുകുഴി വഴി പിരപ്പൻകോടെത്തി പോകണം.
തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കരയിലേക്ക് പോകേണ്ട കെഎസ്ആർടിസി ബസുകൾ തൈക്കാട് സമന്വയ നഗർ തിരിഞ്ഞ് മൈത്രീ നഗറിലെത്തി ആറ്റിങ്ങൽ റോഡിലേക്ക് തിരിയേണ്ടതും മുക്കുന്നുർ നിന്ന് വലത്തേക്ക് തിരിഞ്ഞ് ത്രിവേണി ജംഗ്ഷൻ വഴി എം.സി റോഡിലെത്തണം.
- തിരുവനന്തപുരത്ത്നിന്നും പോത്തൻകോട് ഭാഗത്ത് നിന്നും വെഞ്ഞാറമൂട്ടിൽ എത്തേണ്ട കെഎസ്ആർടിസി വാഹനങ്ങൾ തൈക്കാട് നിന്ന് വയ്യേറ്റ് പെട്രോൾ പമ്പിന്റെ ഭാഗത്തെത്തി യാത്രക്കാരെ ഇറക്കി തിരികെ പോകണം. അതേസമയം ആറ്റിങ്ങൽ – നെടുമങ്ങാട് റോഡിൽ വാഹന നിയന്ത്രണമില്ല.
നിലവിൽ ഇരുചക്രവാഹനങ്ങൾക്കും കാറുകൾക്കും വെഞ്ഞാറമൂട് വഴി കടന്നുപോകാനാവും. എന്നാൽ തിരക്ക് വര്‍ധിച്ചാൽ ഇവയ്ക്കും നിയന്ത്രണം ബാധകമാകും.



