അബുദാബി: യു.എ.ഇയിൽ സ്കൂളുകൾ തിങ്കളാഴ്ച മുതൽ സാധാരണ രീതിയിൽ പ്രവർത്തിച്ചുതുടങ്ങും. എന്നാൽ നേരിട്ടുള്ള പഠനത്തോടൊപ്പം ഓൺലൈൻ പഠനമോ രണ്ടും ഒന്നിച്ചുള്ള ഹൈബ്രിഡ് രീതിയോ തിരഞ്ഞെടുക്കാൻ സ്കൂളുകൾക്ക് അനുവാദമുണ്ട്. സ്കൂൾ ബസ് സർവീസുകളുമുണ്ടാകും. എല്ലാ സ്കൂളുകളും ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ഓരോ സ്കൂളുകളുടെയും തീരുമാനം രക്ഷിതാക്കളെ സർക്കുലർ വഴി അറിയിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നിർദേശപ്രകാരം രാജ്യത്തെ സർവ്വകലാശാലകളും തിങ്കളാഴ്ച തന്നെ നേരിട്ടുള്ള പഠനം പുനരാരംഭിക്കും.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് സുരക്ഷ മുൻനിർത്തിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈനിലേക്ക് പഠനം മാറിയിരുന്നത്. അതേസമയം കെഎച്ച്ഡിഎ അനുമതി പ്രകാരം യു.എ.ഇയിലെ സ്വകാര്യ നഴ്സറികളും ഏർലി ചൈൽഡ്ഹുഡ് സെന്ററുകളും കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഘട്ടംഘട്ടമായി പ്രവർത്തനം തുടങ്ങിയിരുന്നു. സർക്കാർ, വാണിജ്യ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന നഴ്സറികൾക്കാണ് ആദ്യഘട്ടത്തിൽ അനുമതി. മറ്റ് കേന്ദ്രങ്ങൾ നിശ്ചിത നിബന്ധനകളോടെ വീടുകൾ കേന്ദ്രീകരിച്ചുള്ള സേവനങ്ങൾ തുടരും. ആറ് വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി അധ്യാപകർ വീട്ടിൽ നേരിട്ടെത്തി പഠിപ്പിക്കുന്ന പുതിയ സേവനങ്ങളും കെഎച്ച്ഡിഎ ആരംഭിച്ചിട്ടുണ്ട്.



